കളമശേരി: കളമശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പ്രതിയെ പാലക്കാട് അഗളിയിൽ നിന്നാണ് കളമശേരി പോലീസ് പിടികൂടിയത്.
യുവതിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. സംഭവസമയം ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ മദ്യലഹരിയിലായിരുന്നു. യുവതിയുടെ ഫോണും കൃത്യത്തിന് ഉപയോഗിച്ച ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി ശക്തമായി ചെറുത്തു നിന്നതിനാലാണ് പ്രതി പീഡന ശ്രമം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് നിന്നെത്തി പത്തടിപ്പാലത്തെ കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ഇയാളുടെ തിരിച്ചറിയൽ പരേഡ് നടത്താത്തതിനാലാണ് ഫോട്ടോയും പേരും പുറത്ത് വിടാത്തതെന്ന് കൊച്ചി ഡിസിപി ഷെഹൻഷാ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയിൽവേ ക്രോസിനോട് ചേർന്നായിരുന്നു സംഭവം.
എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയിൽവേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോൾ ആക്രമിക്കുകയും മൊബൈൽ ഫോണും മാലയും കവരുകയുമായിരുന്നു.
200ഓളം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതി ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Tags : nattu vishesham young woman attacked