കടമ്പനാട് ജംഗ്ഷനിലെ അപകടസാധ്യതയുള്ള വളവ്.
അടൂര്‍: കടമ്പനാട് ജംഗ്ഷനു സമീപം രണ്ട് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ റോഡ് വളവില്‍ അപകടഭീഷണി ഉയരുന്നതായി പരാതി. സ്കൂളുകളുടെ പ്രവേശന കവാടങ്ങള്‍ റോഡിന്റെ വളവ് ഭാഗത്തിന് ഇരുവശങ്ങളിലായതിനാല് സ്കൂള്‍ സമയം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ നേരിട്ട് തിരക്കേറിയ റോഡിലേക്കാണ് എത്തുന്നത്.
ഭരണിക്കാവ്- മുണ്ടക്കയം ദേശീയ പാത 183 എയാണ് സ്കൂളിനു മുന്നിലൂടെ കടന്നുപോകുന്നത്. വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാന ആശങ്ക. ചവറ, കരുനാഗപ്പള്ളി, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ കണ്ടെയ്നര്‍, ടോറസ് ലോറികളും ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളും രാവും പകലും സഞ്ചരിക്കുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
സ്കൂള്‍ മേഖലയാണെന്ന് വാഹനയാത്രികരെ അറിയിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗപരിധി സൂചിപ്പിക്കുന്ന അടയാളങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. സ്പീഡ് ബ്രേക്കർ, റമ്പിള്‍ സ്ട്രിപ്പ് തുടങ്ങിയ വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് അപകടത്തിന് ഇടയാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്കൂളുകള്‍ക്ക് പുറമേ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന മേഖലയായതിനാല്‍ കാല്‍നടയാത്രക്കാരുടെ തിരക്കും കൂടുതലാണ്.
കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കുന്ന ഫുട്പാത്ത് മേഖല കാടുകയറിയനിലയിലായതിനാല് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങള്‍, സുരക്ഷിത കാല്‍നട സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.