തൃശൂർ: വോട്ടുചെയ്ത് മടങ്ങുന്ന വഴിയിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അർജുന് കുമാറിനുനേരേ തേനീച്ചകളുടെ കൂട്ട ആക്രമണം. ശരീരത്തിൽനിന്നു മുന്നൂറോളം കൊമ്പുകൾ നീക്കംചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പുദിനത്തിലെ വോട്ടെടുപ്പുതിരക്കുകൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ അതിരുവിട്ട ധീരതയാണ് മുപ്പത്തഞ്ചുകാരനായ അർജുന്‍കുമാർ കാണിച്ചത്. വോട്ടുചെയ്തശേഷം സുഹൃത്തുക്കളായ വിപിനും അരുണിനുമൊപ്പം മടങ്ങുന്നതിനിടെ വഴിയിൽ കളിക്കുന്ന കുട്ടികളെ തേനീച്ചകൾ ആക്രമിക്കുന്നതു ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഒരു നിമിഷംപോലും വൈകാതെ അർജുന്‍കുമാർ കുട്ടികളുടെ അടുത്തേക്ക് ഓടിയെത്തി. വിപിനും അരുണും ഒപ്പംചേർന്നതോടെ കുട്ടികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചു. ഇതോടെ തേനീച്ചകൾ കൂട്ടമായി അർജുന്കുമാറിനെ നേരേ തിരിയുകയായിരുന്നു. കുത്തേറ്റ മൂവരെയും ജൂബിലി മിഷൻ ആശുപത്രിയുടെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തിച്ചു.
അർജുൻ കുമാറിന്റെ ശരീരത്തിൽനിന്നു മുന്നൂറോളം തേനീച്ചക്കൊമ്പുകളാണ് ജൂബിലിയിലെ എമർജൻസി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായ ഡോ. സിജു വി. ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഡോ. ആൻ സൂസൻ, ഡോ. ഫെബ സൂസൻ, ഡോ. വിസ്മയ എന്നിവർ ചേർന്ന് പുറത്തെടുത്തത്.
തേനീച്ചകൾ കുത്തി പത്തുമുതൽ പതിനഞ്ചുമിനിറ്റുവരെ ശരീരത്തിൽ വിഷം കയറുമെന്നും എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അതു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഡോ. സിജു പറഞ്ഞു. അർജുൻകുമാർ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിയതു ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചുവെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.
വിപിനും അരുണിനും കാര്യമായ തേനീച്ചക്കുത്തേൽക്കാഞ്ഞതിനാൽ അവർ അന്നുതന്നെ ഡിസ്ചാർജായി. അർജുൻകുമാർ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഡോക്ടർമാരെ അഭിനന്ദിച്ചു.
Tags : bee attack