കൊട്ടേങ്കാട് മേഖലയിൽ ആന്റിന സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ എത്തിയ വിവിധ വകുപ്പ് അധികൃതർ.
നെല്ലിയാമ്പതി: ചന്ദ്രാമല എസ്റ്റേറ്റിലെ കൊട്ടേങ്കാട് ഡിവിഷനിൽ മൊബൈൽഫോൺ നെറ്റ്വർക്ക് ലഭ്യമല്ലാത്തത് ആദിവാസികളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെയുള്ള നൂറോളം തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് ദുരിതമാകുന്നു.
അടിയന്തര ആവശ്യങ്ങൾക്കുപോലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. നെറ്റ്വർക്ക് ലഭ്യമല്ലാത്തതിനാൽ ഓട്ടോ, ടാക്സി, കാർ തുടങ്ങിയവ ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽപോലും ഡ്രൈവർമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല.
ഇതിനായി ഏകദേശം മൂന്നുകിലോമീറ്റർ അകലെയുള്ള പുലയമ്പാറ ജംഗ്ഷനിലെത്തിയാണ് പലപ്പോഴും ഫോൺ വിളിക്കേണ്ടി വരുന്നത്.
രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ പ്രദേശമായതിനാൽ അടിയന്തര ആവശ്യങ്ങൾക്കായിപോലും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് ഭീതിയോടെയാണ്.
നെറ്റ്വർക്ക് ലഭ്യമല്ലാത്തത് ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൈകാട്ടി, സീതാർകുണ്ട് മേഖലകളിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ ടവറുകൾക്ക് രണ്ടുവർഷം മുൻപ് 4ജി സൗകര്യം ഏർപ്പെടുത്തിയതോടെ സമീപപ്രദേശങ്ങളിലെ വീടുകളിൽ മൊബൈൽ നെറ്റ്വർക്ക് ലഭ്യമായിരുന്നെങ്കിലും കൊട്ടേങ്കാട് മേഖലയിൽ ഇപ്പോഴും സേവനം ലഭ്യമാകാത്ത സ്ഥിതിയാണ്.
നെറ്റ്വർക്ക് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബിഎസ്എൻഎൽ അധികൃതർക്ക് നിവേദനം നൽകിയതിനെ തുടർന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് അധികൃതരും ഇടപെട്ടിട്ടുണ്ട്. വനമേഖലയായതിനാൽ ആന്റിന സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതിക്കായി എസ്റ്റേറ്റ് അധികൃതർ നെന്മാറ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി.
തുടർനടപടികളുടെ ഭാഗമായി ബിഎസ്എൻഎൽ, വനംവകുപ്പ് അധികൃതർ പ്രദേശം സന്ദർശിച്ച് ആന്റിന സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു.
Tags : NattuVishesham.DistricteNews