ഡീക്കന്മാരായ പൂക്കുളത്തേൽ ജോസഫും (അമൽ), മാത്യുവും (അരുൺ).
ചെറുപുഴ (കണ്ണൂർ): സഹോദരങ്ങൾ ഒരുമിച്ച് ഇന്ന് പൗരോഹിത്യ പദവിയിലേക്ക്. രാജഗിരിയിലെ പൂക്കുളത്തേൽ ജോർജ് - ലിസി ദമ്പതികളുടെ മക്കളായ ഡീക്കൻ മാത്യുവും (അരുൺ) ഡീക്കൻ ജോസഫും (അമൽ) ആണ് തലശേരി അതിരൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കുന്നത്. ഇന്നു രാവിലെ 8.30ന് രാജഗിരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്നു ഇരുവരും പൗരോഹിത്യപട്ടം സ്വീകരിക്കും.
സഹോദരങ്ങളിൽ ജ്യേഷ്ഠനായ മാത്യു (അരുൺ) 2011 ലാണ് സെമിനാരിയിൽ ചേർന്നത്. തലശേരി മൈനർ സെമിനാരിയിലെ പഠനത്തിനു ശേഷം കൂത്തുപറമ്പ് കോളജിൽ ബിഎ മലയാളവും ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് എംഎയും കരസ്ഥമാക്കി. തുടർന്ന് ഒരു വർഷം റീജൻസി ചെയ്തു. പിന്നീട് ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫിയും കുന്നോത്ത് ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽനിന്നു തിയോളജി പഠനവും പൂർത്തിയാക്കി. രാജഗിരി പള്ളിയിൽ കപ്യാരായും സേവനം ചെയ്തിരുന്നു.
ഡീക്കൻ ജോസഫ് (അമൽ) 2014 ലാണ് തലശേരി മൈനർ സെമിനാരിയിൽ ചേർന്നത്. തുടർന്ന് വയനാട് മക്കിയാട് സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫിലോസഫി പഠനം പൂർത്തിയാക്കി. പിന്നീട് ഒരു വർഷം റീജൻസി ചെയ്തു. കോട്ടയം വടവാതൂർ സെമിനാരിയിൽനിന്നു തിയോളജി പഠനം പൂർത്തിയാക്കിയതിന് ശേഷം പഠനം പൂർത്തിയായി ഒരുമിച്ച് പട്ടം സ്വീകരിക്കുന്നതിനായി ഒരു വർഷം കാത്തിരുന്നു. ആ സമയത്ത് ആദ്യത്തെ നാലു മാസം തലശേരി അതിരൂപതയുടെ മീഡിയ അപ്പോസ്തലേറ്റിൽ ശുശ്രൂഷ ചെയ്തു. തുടർന്ന് എട്ടു മാസം തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഡീക്കൻ മിനിസ്ട്രി ചെയ്തു.
ഇരുവരും ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നുമാണ് എസ്എസ്എൽസി കഴിഞ്ഞത്. ചെറുപ്പത്തിൽ അൾത്താര ബാലന്മാരായിരുന്ന സഹോദരങ്ങൾ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ സന്തോഷത്തിലാണ് രാജഗിരിയിലെ പൂക്കുളത്തേൽ കുടുംബവും നാട്ടുകാരും. ആശിഷ്, എമ്മാനുവൽ എന്നിവർ സഹോദരങ്ങളാണ്.
Tags : priesthood nattuvishasham local news