പ്രതീകാത്മക ചിത്രം
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ജാതിവിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരേ ഗവേഷക വിദ്യാർഥി അനഘ ശശി അഞ്ചുമുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും
വിഷയത്തിൽ സർക്കാർ നിസംഗത തുടരുന്നതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് "ജസ്റ്റിസ് ഫോർ അനഘ’ സമരസമിതി അറിയിച്ചു.
പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
അഞ്ചിനകം അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരൂരിലെ സമരപ്പന്തലിൽ വിശാല ഐക്യദാർഢ്യ സമിതി രൂപീകരണ യോഗം ചേരും.
സാംസ്കാരിക,രാഷ്ട്രീയ പ്രവർത്തകരും അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ജാതിവിവേചനം, മാനസിക പീഡനം എന്നിവ നടത്തിയെന്ന പരാതിയിൽ എസ്-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള അറസ്റ്റ് നടപടികൾ പൂർത്തിയാക്കുക, രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഡോക്ടറൽ കമ്മിറ്റി യോഗം ഉടൻ ചേർന്ന് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുക, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളും അക്കാഡമിക് മാർഗനിർദേശങ്ങളും ലഭ്യമാക്കാൻ സർവകലാശാലയ്ക്ക് സർക്കാർ നിർദേശം നൽകുക, കുറ്റാരോപിതരായ അധ്യാപകർക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കും വരെ സമരം തുടരുമെന്നും സമിതി അറിയിച്ചു.