ഇരിട്ടി : ജൂലൈയിൽ സ്കോട്ലൻഡിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ജഴ്സിയണിയാൻ ഇരിട്ടി ചരൾ സ്വദേശിനിയും. 4x400 മീറ്റർ മിക്സഡ് റിലേയിലാണ് പാലമറ്റത്തിൽ അൻസ ബാബു മത്സരിക്കുന്നത്. വേൾഡ് റിലേ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അൻസ നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിലും പോലീസ് മീറ്റിലും 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്വർണം നേടിയിട്ടുണ്ട്. ചൈനയിൽ നടക്കുന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ന് പുറപ്പെടുന്ന ഇന്ത്യൻ ടീമിലും അൻസ അംഗമാണ്.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ ഹവീൽദാറായി ജോലിചെയ്യുന്ന അൻസ പരിശീലനവുമായി ബന്ധപ്പെട്ട് അധികവും തിരുവനന്തപുരത്താണ്. കച്ചേരിക്കടവ് സെന്റ് ജോർജ് യുപി സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം.
അൻസയുടെ മികവുകൾ തിരിച്ചറിഞ്ഞ കുടുംബം എട്ടാം ക്ലാസിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ ചേർത്തു. പത്താം ക്ലാസിനുശേഷം സായിയിലായിരുന്നു പരിശീലനം. മലയോര മേഖലയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അൻസയെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് അന്തർദേശീയ ട്രാക്കുകളിലേക്ക് അതിവേഗം എത്തിച്ചത്.
കോമൺവെൽത്ത് ഗെയിംസിനായി സ്കോട്ലൻഡിലെ കാലാവസ്ഥയുമായി പരിചയപ്പെടാൻ വിദേശരാജ്യങ്ങളിൽ പരിശീലനം നടക്കുന്നതിനാൽ മത്സരത്തിന് മുന്പ് നാട്ടിലെത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് അൻസ. കുടുബത്തിന്റെയും ഭർത്താവിന്റെയും പൂർണ പിന്തുണയുള്ളതിനാൽ വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അൻസ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലമറ്റം ബാബുവാണ് അൻസയുടെ പിതാവ്. അമ്മ മേഴ്സി മികച്ച ബാസ്കറ്റ് ബോൾ താരമായിരുന്നു. സഹോദരൻ എബിൻ. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ അങ്ങാടിക്കടവ് സ്വദേശി തൈക്കണ്ടത്തിൽ ജിജോയാണ് ഭർത്താവ്.