പ്രതീകാത്മക ചിത്രം
നീലേശ്വരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കുവേണ്ടി കഴിഞ്ഞ അധ്യയനവർഷം കൈത്തറി തുണി നെയ്തുനൽകിയ വകയിൽ കൈത്തറി സംഘങ്ങൾക്ക് കിട്ടാനുള്ള തുകയിൽ നല്ലൊരു ശതമാനവും ഇനിയും കിട്ടിയില്ലെന്ന് പരാതി. കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ വിവിധ കൈത്തറി സഹകരണസംഘങ്ങൾക്കും നെയ്ത്തുകാർക്കുമായി ലഭിക്കാനുള്ളത്.
ജില്ലയിൽ അഞ്ച് കൈത്തറി സംഘങ്ങളാണ് യൂണിഫോം തുണി നെയ്തു നൽകാൻ കരാർ എടുത്തത്. ഇതിൽ ഓരോ സംഘത്തിനും ഇപ്പോൾ 10 ലക്ഷവും അതിലധികവും തുക കിട്ടാനുണ്ട്. എട്ടുമാസമായി ആർക്കും പണം കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു. തുടക്കത്തിൽ ചെറിയ സാങ്കേതിക തടസങ്ങളാണ് പറഞ്ഞത്. പിന്നെ തെരഞ്ഞെടുപ്പുകളും പെരുമാറ്റച്ചട്ടവുമൊക്കെയായപ്പോൾ അതിന്റെ പേരുപറഞ്ഞും പ്രതിഫലത്തുക മുടങ്ങി.
ഓണക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലും ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇപ്പോൾ കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കുമുള്ളത്. ഓണക്കാലത്തേക്കുള്ള ജോലികൾ തുടങ്ങുന്ന കാര്യത്തിൽപോലും സാമ്പത്തിക ബാധ്യതകൾ തടസമാവുകയാണ്.
ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രതിഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ അപേക്ഷ.
Tags :