കറുകച്ചാല്‍: കറുകച്ചാല്‍- നെത്തല്ലൂര്‍ കുരിശുകവല മിനി ബൈപാസ് നിര്‍മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞെങ്കിലും ബൈപാസ് ഇപ്പോഴും പേപ്പറില്‍ മാത്രം. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈപാസിന്റെ നിര്‍മാണം കടലാസിലൊതുങ്ങിയ നിലയിലാണ്. കറുകച്ചാല്‍ ഗുരുമന്ദിരത്തിന് സമീപത്താരംഭിച്ച് ബംഗ്ലാംകുന്ന് വഴിയുള്ള പിഡബ്ല്യുഡി റോഡാണ് ബൈപാസാക്കി നവീകരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെയും ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ മുതല്‍ നെത്തല്ലൂര്‍ വരെയുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും.
കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെത്തല്ലൂരിലെത്താതെ എളുപ്പത്തില്‍ കുരിശുകവലയിലെത്താനും ഈ ഭാഗത്തെ വാഹനത്തിരക്ക് ഒഴിവാക്കാനും കഴിയും. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് കറുകച്ചാല്‍ ടൗണ്‍ നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള ഏക പരിഹാരമാണ്. നാലു വര്‍ഷം വെറുതെ പോയെന്നും ഇനിയും വൈകാതെ എത്രയും വേഗം ബൈപാസ് നിര്‍മാണം ആരംഭിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, ബൈപാസ് നിര്‍മാണത്തിന് മുന്നോടിയായി ജല്‍ ജീവന് മിഷന്റെ ഭാഗമായുള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.