കുടിവെള്ളക്ഷാമത്തെ തുടർന്ന് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസിന്റെ നേതൃത്വത്തിൽ മാലിപ്പുറത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിക്കുന്നു.
വൈപ്പിൻ : വൈപ്പിൻ കരയിൽ ഒരു ഇടവേളയ്ക്ക് ശേഷം കുടിവെള്ളക്ഷാമം രൂക്ഷമായി. എളങ്കുന്നപ്പുഴ, നായരമ്പലം, ഞാറക്കൽ, എടവനക്കാട് പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. ഇതേത്തുടർന്ന് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പഞ്ചായത്ത് അംഗങ്ങൾ മാലിപ്പുറം വാട്ടർ അഥോറിറ്റി ഓഫിസ് ഉപരോധിച്ചു.
പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യമായ വെള്ളം എത്തിക്കണമെന്നുമായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം. എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റ് ബെന്നി ബർണാഡിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുടെ മുറിയിൽ കുത്തിയിരിപ്പ് നടത്തി.
വടുതലയിൽ നിന്നും പുതുവൈപ്പ് വാട്ടർ ടാങ്കിലേക്ക് എത്തിയിരുന്ന 11 എംഎൽ ഡി വെള്ളത്തിൽ കുറവ് വന്നതോടെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടി വെള്ളക്ഷാമം അനുഭവപ്പെട്ടതോടെയാണ് പഞ്ചായത്ത് അംഗങ്ങൾ ഉപരോധ സമരം നടത്തിയത്. അതേസമയം എടവനക്കാട് പ്രതിസന്ധി രൂക്ഷമാണെങ്കിലും പഞ്ചായത്ത് യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ പത്ത് ദിവസമായി കുടിവെള്ളം എത്തിയിട്ട്. ഒന്ന് ,16 വാർഡുകളാണ് സ്ഥിതി രൂക്ഷം.
പറവൂരിൽ നിന്നും ആവശ്യത്തിന് കുടിവെള്ളം എത്താത്തതാണ് കാരണം. ഇതുമൂലം തീരപ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല.
ഞാറക്കൽ മേഖലയിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഇതിനൊന്നും പരിഹാരം കാണാൻ വാട്ടർ അഥോറിറ്റി അധികൃതർ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.