വീട്ടിൽ അവശനായി കിടന്ന പങ്കജൻ കാട്ടിത്തറയെ എംഎൽഎയുടെ നേതൃത്വത്തിൽ ആംബുലൻസിൽ കയറ്റുന്നു.
ചെമ്പ്: വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ട തുരുത്തിൽ അസുഖബാധിതനായി തളർന്നു കിടന്ന 82 കാരനെ കെ. ബിനിമോൻ എംഎൽഎ, പഞ്ചായത്ത് അംഗം എസ്.ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു.
ചെമ്പ് ഏനാദി കാട്ടിത്തറ തുരുത്തിലെ വീട്ടിൽ അവശനായി കിടന്ന പങ്കജൻ കാട്ടിത്തറയെയാണ് എംഎൽഎയും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഫയർഫോഴ്സിന്റെ ബോട്ടിൽ തുരുത്തിലെത്തി കയറ്റി മറവൻതുരുത്തിലെത്തിച്ച് ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഭാര്യ ജലജയ്ക്കാപ്പം താമസിക്കുന്ന പങ്കജൻ ഇന്നലെ രാവിലെ അവശനിലയിലാകുകയായിരുന്നു. വാർഡ് മെംബർ എസ്. ജയപ്രകാശ് അറിയിച്ചതിനെത്തുടർന്ന് കെ. ബിനിമോൻ എംഎൽഎ ഫയർഫോഴ്സിൽ വിവരമറിയിച്ച് ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ ബോട്ടിൽ പോയി രോഗിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശക്തമായി മഴ പെയ്യുന്നതിനിടയിൽ എംഎൽഎയടക്കം ലൈഫ് ജാക്കറ്റ് ധരിച്ച് മുക്കാൽ മണിക്കൂറോളം ശ്രമം നടത്തിയാണ് രോഗിയെ മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിന് സമീപത്തെത്തിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പങ്കജൻ സുഖം പ്രാപിച്ചു വരുന്നു. വിവരമറിഞ്ഞ് പങ്കജന്റെ മകളും മറ്റ് ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.