പ്രതീകാത്മക ചിത്രം
കട്ടപ്പന: പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിർണയ നിർദേശങ്ങൾക്കെതിരേ 16ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി കർഷക പ്രതിരോധ ദിനമായി ആചരിക്കുമെന്നു രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അറിയിച്ചു.
പരിസ്ഥിതിലോല മേഖല സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഏഴാമത് കരട് വിജ്ഞാപന നിർദേശങ്ങൾ ഇടുക്കി ജില്ലയിലെ കാർഷിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന ആശങ്കയിലാണ് കർഷകർ.
ഇഎസ്എപരിധിയിൽനിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്ന മലയോര കർഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കഴിഞ്ഞ 12 വർഷത്തിലേറെയായി ഇഎസ്എ വിജ്ഞാപനങ്ങൾക്കെതിരേ ജനങ്ങൾ ഉയർത്തിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ ആദ്യ വിജ്ഞാനത്തിലെ ഭൂവിസ്തൃതിതന്നെയാണ് ഏഴാമത് വിജ്ഞാപനത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 9107 ചതുര കിലോമീറ്റർ വനം എന്നത് കേരളത്തിലെ മുഴുവൻ വനങ്ങളുടെയും വിസ്തൃതിയാണ്.
കാസർഗോഡ്, ആലപ്പുഴ ജില്ലകളെ ഒഴിവാക്കി കേരളത്തിൽ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി പരിസ്ഥിതിലോല മേഖല നിർണയിക്കുമ്പോൾ കേരളത്തിലെ മുഴുവൻ വനത്തിന്റെയും വിസ്തൃതി ഈ 131 വില്ലേജുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് വരുംകാലങ്ങളിൽ വലിയ പ്രതിസന്ധിക്ക് ഇടവരുത്തും.
കർശനമായ വന നിയമങ്ങൾക്കു കീഴിൽ ഹൈറേഞ്ചിലെ കർഷകരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാകും.
ഒരു പ്രദേശമോ സ്ഥാപനമോ ലോക പൈതൃകമായി മാറ്റുന്നതിനു പരിഗണിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ജീവിച്ചുവരുന്ന മനുഷ്യരുടെ ഉപജീവനമാർഗത്തെയോ ജീവിതത്തെയോ പ്രതികൂലമായി ബാധിക്കുന്നതെങ്കിൽ അത് ഒഴിവാക്കണം എന്ന അടിസ്ഥാന തത്വവും വക വയ്ക്കാതെയാണ് ഇതിനുള്ള നീക്കങ്ങൾ നടക്കുന്നതെന്നും ജോർജ് കോയിക്കൽ ആരോപിച്ചു.