പ്രതീകാത്മക ചിത്രം
ചെറുതോണി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പരിധിയില്‍നിന്നു കൃഷി- തോട്ടം- ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ശിപാര്‍ശകള്‍ ഒഴിവാക്കിയ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ജില്ലയില്‍നിന്നു നാളെയുമായി ഒരു ലക്ഷം ഇ-മെയിലുകള്‍ ([email protected]) വനം പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കുമെന്ന് കർഷക സംഘം നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, എന്‍.വി. ബേബി എന്നിവര്‍ അറിയിച്ചു.
നാളെ രാവിലെ മുതലാണ് ഈ - മെയിൽ സന്ദേശം അയയ്ക്കുന്നത്. അന്തിമ വിജ്ഞാപനത്തില്‍ കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒഴിവാക്കി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ കരട് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.
ഒന്നാം പിണറായി സര്‍ക്കാര്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തി കെഡസ്ട്രല്‍ മാപ്പ് സഹിതം 2018 ഓഗസ്റ്റ് 10ന് കേരളത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇഎസ്എ വനത്തില്‍ മാത്രം നിജപ്പെടുത്തി തോടും പുഴയും ചതുപ്പും പുല്‍മേടുകളും പൂര്‍ണമായും ഒഴിവാക്കി, കൃഷി - ജനവാസ - തോട്ടം മേഖലകള്‍ ഉള്‍പ്പടെ 4548.12 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇഎസ്എ 28 വില്ലേജുകളായും 1939.17 ചതുരശ്ര കിലോമീറ്ററായി കുറച്ചു.
2013 നവംബര്‍ 13 ലെ കരട് വിജ്ഞാപനത്തില്‍ ഉണ്ടായിരുന്ന ജില്ലയിലെ അണക്കര, ആനവിലാസം, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ചതുരംഗപ്പാറ, ഇരട്ടയാര്‍, കല്ക്കൂന്തല്, കാന്തിപ്പാറ, കരുണാപുരം, കൊക്കയാര്‍, കൊന്നത്തടി, കുഞ്ചിത്തണ്ണി, കട്ടപ്പന, പാമ്പാടുംപാറ, പാറത്തോട്, രാജാക്കാട്, രാജകുമാരി, തങ്കമണി, ഉടുമ്പന്‍ചോല, ഉപ്പുതോട്, വണ്ടന്മേട്, വാത്തിക്കുടി എന്നീ വനാതിര്‍ത്തി പങ്കിടാത്ത 23 വില്ലേജുകളെ സമ്പൂര്‍ണമായി ഒഴിവാക്കിയാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഈ വില്ലേജുകള്‍ വീണ്ടും ഇഎസ്എയിൽ ഉള്‍പ്പെട്ടു. എംപിയും കോണ്‍ഗ്രസും നടത്തുന്ന ജനവഞ്ചനകൾക്കെതിരേ കക്ഷി- രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അിനിരത്തി വന്‍ പ്രക്ഷോഭത്തിന് കര്‍ഷക സംഘം നേതൃത്വം നല്‍കുമെന്നും നേതാക്കൾ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews ESA