വടക്കഞ്ചേരി: കനാൽവെള്ളം കിട്ടാതെ ഉണക്കുഭീഷണിയിലായ കൃഷി കൊയ്തെടുത്ത് കർഷകർ. കിഴക്കഞ്ചേരി വേങ്ങശേരി, അവിഞ്ഞിപ്പാടത്തെ കർഷകരാണ് നെല്ല് പൂർണമായും മൂപ്പെത്തും മുമ്പെ കൊയ്തെടുക്കുന്നത്. എല്ലാം ഉണങ്ങി ഒന്നും കിട്ടാത്തതിൽ ഭേദം എന്തെങ്കിലും കിട്ടുന്നതല്ലേ എന്ന മട്ടിലാണ് കർഷകർ യന്ത്രസഹായത്തോടെ കൊയ്ത്ത് നടത്തുന്നത്.
ചെറിയ ചാൽ വഴിയാണ് ഡാമിലെ വെള്ളം പാടശേഖരത്തിലേക്ക് എത്തുന്നത്. എന്നാൽ പാടശേഖരം ഉയർന്നുനിൽക്കുന്നതിനാൽ മതിയായ തോതിൽ വെള്ളം പാടശേഖരങ്ങളിലേക്ക് എത്തുന്നില്ലെന്ന് കർഷകർ പറയുന്നു. ചാലിലൂടെ വരുന്ന വെള്ളത്തിന് ശക്തി കുറവായതും ഉയർന്ന കണ്ടങ്ങളിലേക്ക് വെള്ളം കയറാനാകാത്ത സ്ഥിതി ഉണ്ടാകുന്നുണ്ട്.കനാൽവെള്ളം കിട്ടിയില്ലെങ്കിൽ പാടശേഖരത്തിലെ ബോർവെല്ലിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് കൃഷി നടത്തിയിരുന്നത്.
എന്നാൽ ബോർവെല്ലിലും വെള്ളം ഇല്ലാതായപ്പോൾ കൃഷി ഉണക്കത്തിലായി. പാട്ടത്തിന് സ്ഥലമെടുത്ത് നെൽകൃഷി ചെയ്തവർക്കാണ് ഇതുമൂലം നഷ്ടകണക്ക് കൂടുക.
ഇതിനടുത്ത് എരിക്കിൻച്ചിറ തൊഴുത്തുംപ്പാറ പാടത്തും വെള്ളമില്ലാതെ നെൽകൃഷി ഉണക്കത്തിലാണ്. നെല്ലിന്റെ സംഭരണ നടപടികളും ആരംഭിച്ചിട്ടേയുള്ളു. ഇപ്പോൾ കൊയ്ത്ത് നടത്തുന്നവർക്ക് അത്തരം ആനുകൂല്യങ്ങളും കിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സംഭരണ നടപടികൾക്ക് മുമ്പത്തേക്കാൾ സ്പീഡ് വരുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്.
സംഭരണവില കിലോക്ക് 30 രൂപയാണെങ്കിലും സ്വകാര്യ മില്ലുകാർ 21 രൂപയ്ക്കാണ് നെല്ലെടുക്കുന്നതെന്ന് കർഷകർ പറയുന്നു. ഈ വിലതന്നെ കിട്ടാൻ കർഷകർ കൊടുക്കുന്ന നെല്ലിന് ഏറെ കുറവുകളും മില്ലുകാർ കണ്ടെത്തും.
ഒടുവിൽ വാഹനം വാടകയ്ക്ക് വിളിച്ച് കൊണ്ടുപോകുന്ന നെല്ല് തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ എന്ന് കരുതി പോരായ്മകൾ കേട്ടുനിന്ന് കിട്ടിയ വിലയ്ക്ക് നെല്ലുവിറ്റ് മടങ്ങുകയാണ് കർഷകർ ചെയ്യുന്നത്.
Tags : nattu vishesham Farmers harvest