അടൂരിൽ അഗ്നിരക്ഷാ സേനയുടെ പണിതീരാത്ത കെട്ടിടം സി.വി. ശാന്തകുമാർ എംഎൽഎ സന്ദർശിക്കുന്നു.
അടൂർ: പണിതീരാത്ത പന്നിവിഴയിലെ അടൂർ അഗ്നിരക്ഷാ സേനയുടെ കെട്ടിടം സി.വി. ശാന്തകുമാർ എംഎൽഎ സന്ദർശിച്ചു. കെട്ടിടത്തിന്റെ അവസ്ഥയെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയർന്നതോടെയാണ് എംഎൽഎ ഇന്നലെ സ്ഥലം ന്ദർശിച്ചത്.
അടിസ്ഥാന സൗകര്യങ്ങളൊ ന്നും ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് ശാന്തകുമാർ ആരോപിച്ചു. കെട്ടിടത്തിൽ സേനയുടെ പ്രവർത്തനം തുടങ്ങുന്നതിനും മറ്റ് തുടർ നടപടികൾക്കുമായി മന്ത്രി രമേശ് ചെന്നിത്തലയെ ഉടൻതന്നെ കാണുമെന്നും വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാ സേനയുടെ പരിതാപകരമായ സാഹചര്യം ഒഴിവാക്കുന്നതിനാണ് പന്നിവിഴ കെഐപി കനാലിനോടു ചേർന്ന് 3.6 കോടി രൂപ മുടക്കി കെട്ടിടം നിർമിച്ചത്. എന്നാൽ പേരിന് ഒരു കെട്ടിടവും കുറച്ച് പെയിന്റും അടിച്ചതല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇവിടെ പ്രാവർത്തികമാക്കിയിട്ടില്ല.
ഓഫീസിലേക്കു വേണ്ട ഒരു കാര്യങ്ങളും എത്തിച്ചിട്ടില്ല. അഗ്നിരക്ഷാ സേനയുടെ വാഹനം കെട്ടിടത്തിൽ തയാറാക്കിയിരിക്കുന്ന ഗാരേജിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.
കെട്ടിടനിർമാണത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായിരിക്കുന്നതെന്നാണ് അഗ്നിരക്ഷാ സേന അധികൃതർ പറയുന്നത്. ഇതിനാൽ ഒന്നാംഘട്ട ഉദ്ഘാടനം മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.