വരവൂരിൽ ജെഎൽജി ഗ്രൂപ്പുകളുടെ കൂർക്ക കൃഷി വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ അഭിജിത്ത് കെ. ദീപക് ഉദ്ഘാടനം ചെയ്യുന്നു.
എരുമപ്പെട്ടി: വരവൂർ പാടശേഖരങ്ങൾക്കിപ്പോൾ കൂർക്കയുടെ സുഗന്ധമാണ്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി ഇരുന്നൂറ് ഏക്കറിലധികം സ്ഥലത്താണ് കൂർക്കയുടെ വിളവെടുപ്പു നടക്കുന്നത്. മണ്ണിന്റെ സവിശേഷതയും ജൈവരീതിയുംകൊണ്ട് രുചിയും ഗുണമേന്മയുമുള്ള വരവൂരിന്റെ കൂർക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. വരവൂർ ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന വരവൂരിന്റെ സ്വന്തം കൂർക്കയ്ക്ക് സംസ്ഥാനത്തിന് പുറത്തും വിദേശങ്ങളിലും വൻ ഡിമാന്റാണ്. വരവൂരിലെ കൂർക്കകൃഷിയുടെ പ്രധാന ഉത് പാദകർ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളാണ്.
27 ജെഎൽജി ഗ്രൂപ്പുകൾ 68 ഏക്കർ സ്ഥലത്ത് ഈ വർഷം കൂർക്ക കൃഷി ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണവും സഹായവുമാണ് കൃഷിക്ക് പ്രോത്സാഹനം. കൂർക്ക അച്ചാറ്, കൂർക്ക കട്ലറ്റ്, കൂർക്കയും ബീഫും തുടങ്ങിയ വിഭവങ്ങൾ ഫെസ്റ്റിലെ ആകർഷകങ്ങളാണ്. കൂർക്ക അച്ചാറുകൾ കുടുംബശ്രീ ഐഎഫ്എസ് വഴി വിതരണം ചെയ്യാറുണ്ട്.
ഒരു കിലോ കൂർക്കയ്ക്ക് ഇപ്പോൾ 100 രൂപയാണു വില. കൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു. മുണ്ടകൻ നെൽകൃഷിക്ക് മുന്നെയാണ് കൂർക്ക കൃഷി ചെയ്യുന്നത്. വിളവെടുപ്പുകഴിഞ്ഞാൽ കൂർക്ക തലപ്പുകൾ കൂട്ടി മണ്ണ് ഉഴുത് മറിക്കുന്നതിനാൽ നെൽകൃഷിക്കും മികച്ച വിളവ് ലഭിക്കാറുണ്ട്.
ജെഎൽജി ഗ്രൂപ്പുകളുടെ വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേ
റ്റർ അഭിജിത്ത് കെ. ദീപക് ഉദ് ഘാടനം ചെയ്തു. കുടുംബശീ ചെയർപേഴ്സൺ സി.ആർ. ഗീത അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രെഡ് പങ്കെടുത്തു.
Tags : NattuVishesham.DistricteNews