വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.
കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയ്ക്ക് അര്‍ഹരായ വ്യക്തിയുടെ പേരും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. നിര്‍ധന രോഗികള്‍ക്ക് താങ്ങേകുന്ന ആസ്റ്റര്‍ മിംസിന്റെ ഈ മാനുഷിക ഇടപെടല്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
30 പേര്‍ക്ക് സൗജന്യമായി ശ്രവണ സഹായികളും അഞ്ചുപേര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഇന്നു മുതല്‍ 10 വരെ രോഗനിർണയ മെഡിക്കൽ ക്യാമ്പ് നടത്തും . ഡോ. വി. രാമകൃഷ്ണന്, ഡോ. വി.കെ. അക്ഷയ്, ഡോ. ടി.വി. വിഷ്ണുദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കും. നിര്‍ധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.
ടി.ഒ. മോഹനന് എംഎല്‍എ, സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇഎന്‍ടി വിഭാഗം മേധാവി ഡോ. വി. രാമകൃഷ്ണന്, ഇന്റേണല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. മുരളി ഗോപാല്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ കെ.വി. മുഹമ്മദ് ഹസീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്ട്രേഷന് +91 62352 34000 എന്ന മ്പറില്‍ ബന്ധപ്പെടണം.