നാട്ടു ചന്ത കോന്നി ഗ്രൂപ്പ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റ
പത്തനംതിട്ട: കോന്നി മലയോരങ്ങളിലെ കുടംപുളിയും പിഴുപുളിയും അന്താരാഷ്ട്ര വിപണിയിലും ഇടം തേടുന്നു. കോന്നിയിലെ പുളി മേന്മയെ കുറിച്ചുള്ള ഖ്യാതി ഏറെയാണെങ്കിലും ശുദ്ധവും ഗുണമേന്മയേറിയതുമായ ഈ ഉത്പന്നം മറ്റിടങ്ങളിൽ അത്ര സുലഭമല്ല. അതിന്റെ കുറവ് നികത്താനുള്ള ശ്രമത്തിൽ ഒരു പടികൂടി കടക്കുകയാണ് കോന്നി കേന്ദ്രമാക്കി ആരംഭിച്ച നാട്ടുചന്ത- കോന്നി വാട്സ്ആപ്പ് ഗ്രൂപ്പ്.
കുടംപുളി മാത്രമല്ല, പിഴുപുളിയും ആവശ്യക്കാർക്ക് എവിടെയും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു വെബ്സൈറ്റാണ് ഗ്രൂപ്പിന്റെ പിന്നണി പ്രവർത്തകയായ അമ്പിളി പ്രവീണിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് 15-ാം വാർഡംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിന്റെ ഭാര്യയുമാണ് അമ്പിളി. www.konnispices.com എന്ന വെബ്സൈറ്റിലൂടെ കോന്നിയിലും പരിസരങ്ങളിലുമുള്ള കർഷകർ ഉത്പാദിപ്പിക്കുന്നവ ശേഖരിച്ച് വിപണനം ചെയ്യുകയാണ് ഈ ചെറുകിട സംരംഭത്തിന്റെ പദ്ധതി.
വെബ്സൈറ്റിന്റെ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേരള കാർഷിക സർവകലാശാലയും കൃഷി വിജ്ഞാനകേന്ദ്രം സദാനന്ദപുരവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.
കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിൽ എണ്ണയും ഉപ്പും ചേർത്ത് ഉണക്കുന്നവ, ചേരിൽ പുകയത്ത് ഉണക്കുന്നവ, എണ്യും ഉപ്പും ചേർക്കാതെ വിദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നവ, ഡ്രയറിൽവച്ച് തയാറാക്കുന്നത്, മയമുള്ളത്, തോട് കട്ടിയുള്ള കുടംപുളി ഇങ്ങനെ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചുള്ള ഉത്പന്നം തെരഞ്ഞെടുക്കാനാകുമെന്ന് അമ്പിളി പ്രവീൺ പറയുന്നു.
അഞ്ച് വർഷം മുമ്പ് കോവിഡ് കാലഘട്ടത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ ഈ കോന്നി പുളി സംരംഭം ട്രേഡ് മാർക്ക് ലഭ്യമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും അന്താരാഷ്ട്ര ഓൺലൈൻ വിപണികളുമായി പങ്കുചേരുന്നതിനുമുള്ള ശ്രമത്തിലാണ് നാട്ടുചന്ത ഗ്രൂപ്പ്.