പൂവന്തിക്കുടിക്കു സമീപമുണ്ടായ ഉരുൾപൊട്ടൽ.
ഉപ്പുതറ: അയ്യപ്പൻകോവിലിൽ മൂന്നിടത്തും ഉപ്പുതറയിൽ രണ്ടിടത്തും ഉരുൾപൊട്ടി. ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു. പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മത്തായിപ്പാറയിൽ രാത്രി മണ്ണിടിഞ്ഞ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയാണ് ജീപ്പ് പുറത്തെടുത്തത്. ഉപ്പുതറ കുഴുവിൽ മണിക്കുട്ടന്റെ വീടിനു സമീപം ഉരുൾപൊട്ടി ഭൂമി ഒലിച്ചുപോയി. വീടും അപകടാവസ്ഥയിലായി.
അയ്യപ്പൻകോവിൽ പൂവന്തിക്കുടിക്ക് സമീപം മൂന്നിടത്താണ് ഉരുൾപൊട്ടിയത്. 2.5 ഏക്കറോളം ഭൂമിയിവിടെ ഒലിച്ചുപോയി. പൂവത്തിക്കുടി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ നശിച്ചു. ഇഞ്ചിമലയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ചെമ്മണ്ണിൽ ഒരുവീട് പൂർണമായും മണ്ണിനടിയിൽപ്പെട്ടു. വീടിന് സമീപം കിടന്ന കാറും മറ്റു വാഹനങ്ങളും മണ്ണിനടിയിലായി.
ഉരുൾപൊട്ടലിൽ പീരുമേട് മേഖലയിൽ ഗതാഗതം താറുമാറായി. ഭൂരിഭാഗം റോഡുകളിലും മണ്ണിടിഞ്ഞുവീണു. പല റോഡുകളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.
രാവിലെയെത്തിയ ബസുകളെല്ലാം വഴിയിൽ കുടുങ്ങി. കെ.കെ. റോഡിലും കട്ടപ്പന റോഡിലും വാഗമൺ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പെരിയാറിന്റെ തീരത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം വെള്ളത്തിലായി.