പ്രതീകാത്മക ചിത്രം
തൃശൂർ: നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്ക് തടയിടാൻ സംസ്ഥാനവ്യാപകമായി വൻ റോഡ് സുരക്ഷാ ബോധവത്കരണത്തിനും ഭരണപരമായ ഇടപെടലുകൾക്കും വഴിതുറക്കുന്നു. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ, ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാനും ജില്ലാതല ഭരണസംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്താനും കേരള റോഡ് സുരക്ഷാ അഥോറിറ്റി നിർദേശം നൽകി.
എല്ലാ ജില്ലാ കളക്ടർമാർക്കും ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അധ്യക്ഷന്മാർക്കും അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള നിർദേശം അഥോറിറ്റി കൈമാറി.
റോഡുകളിലെ മരണക്കെണികൾക്കെതിരേ ഇടപെടൽ ആവശ്യപ്പെട്ട് തൃശൂർ സിറ്റിസൺസ് കഴിഞ്ഞ ജൂൺ 25ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ച നിവേദനമാണ് ഈ നിർണായക നീക്കത്തിനു വഴിയൊരുക്കിയത്. കൊട്ടാരക്കരയിലുണ്ടായ നടുക്കുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂട്ടായ്മ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഈ ഹർജിയുടെ പകർപ്പുകൂടി ഉൾപ്പെടുത്തിയാണ് അഥോറിറ്റിയുടെ നിർദേശം.
കോളജുകൾ, ഡ്രൈവിംഗ് മേഖല, യുവജന-തൊഴിലാളി പ്രസ്ഥാനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ കോർത്തിണക്കി ജനകീയ മുന്നേറ്റമായി ബോധവത്കരണം മാറ്റും. അപകടങ്ങളുണ്ടാക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ അടിയന്തരമായി കണ്ടെത്തി പരിഹരിക്കാനും ജില്ലാ കൗൺസിലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കളക്ടർമാർക്ക് നിർദേശമുണ്ട്.