എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായി ഇന്നലെ നടന്ന റാസ
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്ക് നടന്ന റാസ ഭക്തിനിര്‍ഭരമായി. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണര്‍കാട് കത്തീഡ്രലിലെ റാസയില്‍ പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിനു പൊന്‍-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസിസഹസ്രങ്ങള്‍ അണിചേര്‍ന്നു. ഉച്ചനമസ്കാരത്തെ തുടര്‍ന്ന് മുത്തുക്കുടകള്‍ വിതരണം ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികര്‍ പ്രാര്‍ഥനകള്‍ക്കുശേഷം പള്ളിയില്‍നിന്ന് ഇറങ്ങി കല്‍ക്കുരിശിങ്കൽ ധൂപപ്രാര്‍ഥന നടത്തി റാസയില്‍ അണിചേര്‍ന്നു. കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന് തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ വലിയപള്ളിയിലെത്തിയത്.
ഇന്നു രാവിലെ 11.30ന് മധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാര്മിത്വത്തിലാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ നടക്കുക. കത്തീഡ്രലിന്റെ പ്രധാന മദ്ബഹയിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍.
തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര നടക്കും. രാത്രി 8.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 10നു പരിചമുട്ടുകളി, മാര്‍ഗം കളി. രാത്രി 12ന് കറിനേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.
Tags : Church Feast NattuVishasham DistrictNews