1960കളിലെ കണ്ണൂരിലെ ഒരു ഫുട്ബോൾ ലീഗ് മത്സരത്തിൽ നിന്ന് (ഫയൽചിത്രം)
കണ്ണൂർ: കോൽക്കത്ത ഫുട്ബോൾ ലീഗ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള ലീഗ് മത്സരങ്ങളുടെ നാടായിരുന്നു കണ്ണൂർ. മോഹൻ ബഗാനും മുഹമ്മദൻസും ഈസ്റ്റ് ബംഗാളും പോലെ ഇവിടെ ലക്കിസ്റ്റാറും സ്പിരിറ്റഡ് യൂത്ത്സും ബ്രദേഴ്സും ജിംഖാനയും. കണ്ണൂരിലെ മൈതാനപ്പരപ്പ് യുദ്ധമുഖം പോലെ തോന്നിച്ച സായാഹ്നങ്ങൾ.
കോഴിക്കോട്ടെ പ്രശസ്തമായ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റിൽ ഫൈനൽ ബർത്ത് നേടിയിട്ടുള്ളത് കേരളത്തിൽ നിന്നുള്ള എട്ടു ടീമുകൾ മാത്രം. അതിൽ രണ്ടും കണ്ണൂർ ക്ലബുകളായിരുന്നു. 1952ൽ കോൽക്കത്ത മോഹൻബഗാനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ച ലക്കിസ്റ്റാറും 1955ലെ ഫൈനലിൽ കറാച്ചി കിക്കേഴ്സിനെ നേരിട്ട ജിംഖാനയും. കിരീട മോഹവുമായെത്തിയ ബഗാന്റെ ഫൈനൽ സ്വപ്നം തകർത്ത ലക്കിസ്റ്റാർ ലെഫ്റ്റ് ഇൻസൈഡ് കൊക്കേൻ പപ്പുവിന്റെ ഗോൾ മാനാഞ്ചിറ മൈതാനത്തെ പുൽക്കൊടികൾ ഉൾപ്പുളകത്തോടെയാകും ഇപ്പോഴും ഓർക്കുക.
അതായിരുന്നു ഒരുകാലത്തെ കണ്ണൂർ ഫുട്ബോൾ. കേരളത്തിന്റെ ഫുട്ബോൾ ഫാക്ടറി. ഇവിടെ ഫുട്ബോൾ വളർത്തിയത് സാധാരണക്കാരായിരുന്നു. ശനിയാഴ്ചകളിൽ ബീഡി-നെയ്ത്തു തൊഴിലാളികൾ തമ്മിൽ ബെറ്റുവച്ചുള്ള ഫുട്ബോൾ മത്സരങ്ങളുണ്ടായിരുന്നു. അവിടെനിന്നാണ് ക്ലബുകളുടെ പോരാട്ടങ്ങളിലേക്ക് വളർന്നത്. ആദ്യകാലത്ത് ലീഗ് മത്സരങ്ങൾക്ക് വീറും വാശിയുമേറെയായിരുന്നു. കിക്കോഫിന് മുന്പേ ടെൻഷനടിച്ച് ആരാധകർ കുഴഞ്ഞുവീഴുന്ന കാലമായിരുന്നു അത്.
രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്റായിരുന്നു മുംബൈയിലെ റോവേഴ്സ് കപ്പ്. 1954ലെ റോവേഴ്സ് കപ്പിൽ ലക്കിസ്റ്റാറിന്റെ മാധവൻ നന്പ്യാരുടെ നേതൃത്വത്തിൽ കണ്ണൂരിലെയും കോഴിക്കോട്ടെയും കളിക്കാരടങ്ങിയ മലബാർ ടീം കളിക്കാനിറങ്ങി. മേവലാൽ അണിനിരന്ന ബി.എൻ.റെയിൽവേയെ തോൽപ്പിച്ച് വരവറിയിച്ച മലബാർപ്പട ശക്തരായ ഹൈദരാബാദ് പൊലിസിനെയും സമനിലയിൽ തളച്ചതോടെ ഇന്ത്യയിലെ പഴക്കമേറിയ ഫുട്ബോൾ ഗ്രൗണ്ടായ കൂപ്പറേജ് ഞെട്ടിത്തരിച്ചു. അന്നൊക്കെ സമനിലയിലായാൽ പിറ്റേന്ന് വീണ്ടും മത്സരം നടത്തും. രണ്ടാം ദിനത്തിലും പൊരുതിനിന്നെങ്കിലും ഒടുവിൽ ഹൈദരാബാദ് പൊലിസിന്റെ താരപ്പകിട്ടിലും പരിചയസന്പത്തിനും മുന്പിൽ കീഴടങ്ങേണ്ടി വന്നു.
അന്ന് പ്രശസ്ത കമന്റേറ്ററും സ്പോർട്സ് ലേഖകനുമായ എ.എഫ്.എസ്. തലയാർഖാൻ പറഞ്ഞ വാക്കുകൾക്ക് പ്രവചന സ്വഭാവമുണ്ടായിരുന്നു: " മലബാറിന്റെ കുട്ടികളെ സൂക്ഷിക്കുക. ഇവർ അദ്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണ്...' അങ്ങനെ കൂപ്പറേജിൽ നിന്ന് മലബാറിലെ ചുണക്കുട്ടൻമാരിൽ പലരെയും മുംബൈയിലെയും കോൽക്കത്തയിലെയും വന്പൻ ക്ലബുകൾ വലവീശി. റോവേഴ്സിലെ കളികഴിഞ്ഞ് മലബാറിൽ തിരിച്ചെത്തിയത് ടീം മാനേജരും പന്തും മാത്രമെന്ന് കണ്ണൂരിലെ കളിക്കന്പക്കാർക്കിടയിൽ പിൽക്കാലത്തൊരു ചൊല്ലുണ്ടായതിൽ അതിശയോക്തിയേതുമില്ല.
Tags : NattuVishesham DistrictNews