വൈക്കം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിക്ക് മാതൃക തീർക്കാൻ മന്ത്രി പി. രാജീവ്. കൃഷി വകുപ്പ് കോട്ടയം ജില്ല, വൈക്കം ബ്ലോക്ക്, നഗരസഭ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, കൃത്യത ജലസേചന കൃഷി, എടിഎംഎ ഡെമൊൺസ്ട്രേഷൻ, മഴമറയിടൽ, കേരരക്ഷാവാരം, തെങ്ങിൽതടത്തിൽ പയർ വിതക്കൽ എന്നീ പദ്ധതികളാണ് വൈക്കം തോട്ടുവക്കത്തെ കെവി കനാലിന്റെ ഓരത്തെ ഹൃദ്യഹരിതം ഭവനിലെ വളപ്പിലെ മന്ത്രിയുടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ നടപ്പാക്കിയത്.
കൃത്യത ജലസേചന കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കാബേജ്, കോളിഫ്ലവർ, വെണ്ട, മുളക്, വഴുതന, തക്കാളി എന്നിവയും,ആത്മ ഡെമോൺസ്ട്രേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മഴമറയിൽ ഹൈബ്രിഡ് കുക്കുമ്പർ, സ്നോവൈറ്റ് കൃഷിയും, കേര രക്ഷാ വാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തടത്തിൽ തടപയർ വിതക്കലും നടത്തി.
പൊതുജനങ്ങൾക്കും കർഷകർക്കും വിദ്യാർഥികൾക്കും പ്രചോദനമാകാൻ ഒരു മാതൃകാ കൃഷിത്തോട്ടം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പച്ചക്കറികൾ സ്കൂൾ കുട്ടികൾക്കും അഭയ കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ഉച്ചഭക്ഷണത്തിനായി നൽകാനാണ് മന്ത്രിയുടെ തീരുമാനം. ഭാര്യ വാണികേശ്വരിയുടെ വൈക്കത്തെ രണ്ടേക്കറോളം വരുന്ന വളപ്പിൽ മന്ത്രി പി. രാജീവ് സമ്മിശ്ര കൃഷികൾ ചെയ്തു വരുന്നു. വീടിനോടു ചേർന്ന കൃഷിയിടത്തിൽ ഇന്നലെ രാവിലെ മന്ത്രി പി.രാജീവ് പച്ചക്കറി നട്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്തു.