അറസ്റ്റിലായ വിനോദ് കുമാർ
പത്തനംതിട്ട: ഗവിയുടെ വന്യതയിൽ വീണ്ടും ഒരു കൊലപാതകം. അങ്കണവാടി ജീവനക്കാരിയുടെ (30) ദാരുണമായ കൊലപാതകത്തിന്റെ ആഘാതത്തിലാണ് കുടിയേറ്റ ഗ്രാമം. ഇന്നലെ രാവിലെ അങ്കണവാടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മേനക ആക്രമിക്കപ്പെട്ടത്. കാട്ടിലെ വഴിയിലൂടെ ദിവസവും അഞ്ച് കിലോമീറ്റർ നടന്ന് അങ്കണവാടിയിലെത്തി ജോലിയെടുത്തിരുന്ന യുവതിയെ വഴിത്താരയിൽ പതിയിരുന്ന അക്രമി അവരുടെ മാനം കവരാനുള്ള ശ്രമത്തിൽ ജീവൻകൂടി അപഹരിക്കുകയായിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിൽ വീഴ്ത്തിയെങ്കിലും ഗ്രാമത്തിനു പ്രിയങ്കരിയായിരുന്ന യുവതിയുടെ വിയോഗം ഗവി നിവാസികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല. മിനാർഭാഗത്ത് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ പരിപാലിച്ചുവന്നിരുന്നയാളെയാണ് നഷ്ടപ്പെട്ടത്. മരണവിവരം അറിഞ്ഞ് ആളുകൾ ഓടിക്കൂടി. അറസ്റ്റിലായ വിനോദിനെ കാണാൻ വണ്ടിപ്പെരിയാർ, ചിറ്റാർ പോലീസ് സ്റ്റേഷനുകൾ വരെയെത്തി രോഷം പ്രകടിപ്പിച്ചവരുമുണ്ട്.
യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് വിനോദ് കുമാർ വ്യക്തമാക്കുന്പോഴും ഇവരുമായി മുൻപരിചയം ഉണ്ടായിരുന്നെന്ന മൊഴി പ്രദേശവാസികളും പോലീസും വിശ്വസിച്ചിട്ടില്ല.
ഇരുവരും തമ്മിൽ ഇടക്കാലംകൊണ്ട് ചില കാരണങ്ങളാൽ അകന്നുവെന്നും ഇത് ചോദിക്കുന്നതിനുവേണ്ടിയാണ് യുവതിയെ കാണാൻ ചെന്നതെന്നുമാണ് ഇയാളുടെ മൊഴി.
പിടിച്ച് തള്ളുന്നതിനിടയിൽ യുവതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അങ്ങനെ മരണം സംഭവിച്ചു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇയാൾ ഇതിനു മുൻപ് മറ്റൊരു കേസിൽ പത്തുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പത്തനംതിട്ട എസ്പി ആർ. ആനന്ദ് വണ്ടിപ്പെരിയാറിൽ എത്തുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഭൂലോകലക്ഷ്മിയുടെ തിരോധാന കഥയും ഗവി മറന്നിട്ടില്ല
പത്തനംതിട്ട: ഗവിയിൽനിന്നു പതിനഞ്ചുവർഷം മുന്പ് കാണാതായ ഭൂലോകലക്ഷ്മിയെ ഇപ്പോഴും നാട് മറന്നിട്ടില്ല. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഗവി ഏലത്തോട്ടത്തിലെ ജീവനക്കാരിയായിരുന്നു ഭൂലോക ലക്ഷ്മി. ഭർത്താവ് ദാനിയേലിനും കുട്ടികൾക്കുമൊപ്പം കൊച്ചുപമ്പയിലുള്ള കെഎഫ്ഡിസിയുടെ ഏഴാം നമ്പർ ക്വാർട്ടേഴ്സിലായിരുന്നു ഭൂലോകലക്ഷ്മിയുടെ താമസം. ദാനിയേലും ഭൂലോക ലക്ഷ്മിയും മാതൃകാ ദമ്പതിമാരായിരുന്നുവെന്നു സമീപ വാസികൾ പറയുന്നു. എന്നാൽ ഭർത്താവും കുട്ടികളും സ്ഥലത്ത് ഇല്ലാതിരുന്ന 2011 ഓഗസ്റ്റ് 13ന് രാത്രി ഭൂലോകലക്ഷ്മി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായി.
കെഎസ്എഫ്ഡിസിയിലെ ക്ലർക്കായിരുന്നു ഭൂലോകലക്ഷ്മി. തൊഴിലാളികൾക്ക് ദിവസവും കൂലി വിതരണം ചെയ്യുന്നതും അവരായിരുന്നു. സംഭവം നടക്കുന്ന ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം ആറോടെ അവർ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയതായി സമീപവാസികൾ പറയുന്നു. കുട്ടികളുമൊത്ത് ഭർത്താവിന്റെ സ്വദേശമായ കൊല്ലത്തേക്കു പോയിരുന്നു.
ഭർത്താവിനോട് രാത്രി എട്ടു വരെ ഭൂലോകലക്ഷ്മി മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റ് 14ന് രാവിലെ ഭർത്താവ് വിളിച്ചിട്ടും ഭൂലോക ലക്ഷ്മി ഫോൺ എടുത്തില്ല. പലതവണ ഫോൺ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ സമയത്തിനു ശേഷം ദാനിയേൽ മടങ്ങിയെത്തിയപ്പോൾ ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലാണ് കണ്ടത്. ജോലി സ്ഥലത്ത് അന്വേഷിച്ചപ്പോൾ എത്തിയിട്ടില്ലെന്ന് വ്യക്തമായി.
ഗവി, മീനാർ, കൊച്ചുപമ്പ മേഖലയിൽ ഉള്ളവർ കാടും മലയും അരിച്ചു പെറുക്കി. പക്ഷേ ഭൂലോകലക്ഷ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂഴിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.
സംഭവംനടന്ന രാത്രിയിൽ ഭൂലോകലക്ഷ്മി താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപം നാല് വീലുള്ള ഒരു വാഹനം വന്നിരുന്നതായി സമീപ വാസികൾ പറയുന്നു. തെളിവായി ടയറുകളുടെ അടയാളങ്ങളും മണ്ണിൽ വ്യക്തമായി കാണാമായിരുന്നു. പുറത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റ് കടക്കാതെ ഗവിയിൽ എത്താൻ കഴിയില്ല. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഗവിയിലെ കെഎഫ്ഡിസി ഓഫീസിൽ ടൈപ്പിസ്റ്റായിരുന്ന ഭൂലോകലക്ഷ്മിക്ക് കാണാതാകുമ്പോൾ 44 വയസ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആനയും കടവയും കാട്ടുപോത്തും വിഹരിക്കുന്ന കൊടും കാടാണ് ഗവി, മീനാർ, കൊച്ചുപമ്പ മേഖല. കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും കെഎസ്ഇബി ജീവനക്കാരുമാണ് പുറത്തുനിന്നുള്ള താമസക്കാർ. ശ്രീലങ്കൻ വംശജരാണ് ഇവിടെ സ്ഥിരം താമസമാക്കിയവർ.
ഭാര്യയെ കാണാതായ സങ്കടത്തിൽ ഭർത്താവ് ദാനിയേൽകുട്ടി മുട്ടാത്ത വാതിലുകളില്ല. സംഭവം നടന്ന് മൂന്നു വർഷങ്ങൾക്കു ശേഷം ഹൈക്കോടതി അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. വിരലടയാളമടക്കം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദാനിയേൽകുട്ടി ഉയർത്തിയ ചില സംശയങ്ങൾക്ക് മറുപടി ലഭിച്ചതുമില്ല.
വനപാലകരുടെയും ഉന്നതരുടെയും അറിവോടെയല്ലാതെ ഗവിയിൽ ഒന്നും നടക്കില്ലെന്നും ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് വിശ്വസിച്ചിരുന്നു.
അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിൽ 2024 സെപ്റ്റംബറിൽ അന്തരിച്ചു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഈ തിരോധാന കേസ് ഇപ്പോഴും തിരുവല്ല ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്.
പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണം: ചിറ്റയം
പത്തനംനിട്ട: ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരിയെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിക്ക് കടുത്ത ശിക്ഷ നടപ്പിലാക്കണമെന്നും, കുടുംബത്തിനെ സഹായിക്കാന് സര്ക്കാര് തയാറാകണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര് ആവശ്യപ്പെട്ടു.