പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് കേസ്.
14 പേർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഞായർ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സിപിഎമ്മിന്റെ ഓഫീസ് ആക്രമിച്ചുവെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
ഇതിനിടയ്ക്കാണ് പ്രവർത്തകരിൽ ചിലർ ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് ഇന്നലെ പെരിന്തൽമണ്ണ മണ്ഡലത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഹർത്താൽ പിൻവലിക്കുകയായിരുന്നു.
Tags : nattu vishesham attacked Muslim League