റോഡിന്റെ വശത്ത് കൂടിക്കിടക്കുന്ന മാലിന്യം.
മുണ്ടക്കയം: കൂട്ടിക്കൽ-മുണ്ടക്കയം റോഡിൽ ചെളിക്കുഴിക്കും നെന്മേനിക്കുമിടയിൽ മാലിന്യം തള്ളൽ രൂക്ഷം. ചെളിക്കുഴി പാലം കഴിഞ്ഞുള്ള വിജനമായ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. ജൈവ അജൈവ മാലിന്യങ്ങൾക്ക് പുറമേ ഡയപ്പർ അടക്കമുള്ളവയാണ് റോഡ് വശത്ത് ആളുകൾ വാഹനത്തിലെത്തി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി റോഡിന്റെ രണ്ടുവശങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്.
റോഡിന്റെ ഒരുവശത്ത് കൈതത്തോട്ടവും മറുവശത്ത് റബർ തോട്ടവുമായതിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആരെയും ഭയക്കാതെ കാര്യം നടത്താം. അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തേടി തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് പ്രദേശത്തെ റോഡിലൂടെയുള്ള യാത്രികർക്കും ഭീഷണിയാകുകയാണ്. ഇതിന് പുറമേ ചെളിക്കുഴിയിലും പരിസരങ്ങളിലും എത്തുമ്പോൾ മൂക്കുപൊത്താതെ പോകാൻ കഴിയില്ലെന്ന സ്ഥിതിയുമുണ്ട്.
മുണ്ടക്കയം പഞ്ചായത്തിന്റെ പല മേഖലയിലും മാലിന്യ നിക്ഷേപം വ്യാപകമായതോടെ കണ്ണിമലയിലും ബൈപ്പാസ് റോഡിലുമടക്കം കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ചെളിക്കുഴി പ്രദേശത്ത് ഇപ്പോഴും കാമറ നിരീക്ഷണമില്ലാത്തത് മാലിന്യം വലിച്ചെറിയുന്നവർക്ക് തുണയാണ്.
അടിയന്തരമായി റോഡിന്റെ വശങ്ങളിൽ കിടക്കുന്ന മാലിന്യം നീക്കി കാമറകൾ സ്ഥാപിക്കണമെന്നും രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : waste NattuVishasham DistrictNews