ആലപ്പുഴ: കേന്ദ്രബജറ്റിൽ ആലപ്പുഴയ്ക്ക് അവഗണന. ജില്ല ദീർഘകാലമായി പ്രതീക്ഷിക്കുന്ന എയിംസ്, റെയിൽവേ വികസനം, കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രധാനമായ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. വികസന കുതിപ്പിനായി കാത്തിരുന്ന തീരദേശ ജില്ലയെ പാടെ മറന്നുകൊണ്ടുള്ള സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കുറേവർഷങ്ങളായി കേരളത്തോടു കാട്ടുന്ന അവഗണനയുടെ ആവർത്തനമായിരുന്നു ഇത്തവണത്തയും കേന്ദ്ര ബജറ്റ്.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ജില്ലയിൽ ജനകീയ ചർച്ചയായിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങളുടെ നീണ്ട പട്ടികയിൽ ആലപ്പുഴ ഇടംപിടിച്ചില്ല. പക്ഷിപ്പനിബാധ പതിവാകുന്ന സാഹചര്യത്തിൽ, ജില്ലയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഇതോടെ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്കായുള്ള ജില്ലയുടെ കാത്തിരിപ്പും നീളും.
യുഎൻ പൈതൃക പട്ടികയിലുള്ള കുട്ടനാടിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാത്തത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. നെൽകർഷകരുടെ സംരക്ഷണത്തിനോ, പ്രളയപ്രതിരോധത്തിനോ അനുകൂലമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
സാധാരണക്കാരെയും കൃഷിക്കാരെയും പാടെ അവഗണിച്ച ബജറ്റ് ജില്ലയുടെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കുട്ടനാട് രണ്ടാംപാക്കേജിന് സഹായകരമാകുന്ന പദ്ധതികൾ ബജറ്റിലില്ല.
റെയിൽവേ മേഖലയിൽ
സമാനതകളില്ലാത്ത
അവഗണന
റെയിൽവേ മേഖലയിൽ ആലപ്പുഴ നേരിട്ടത് സമാനതകളില്ലാത്ത അവഗണനയാണ്. ശബരി തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പാതയെ ഇത്തവണയും തഴഞ്ഞു. ചെങ്ങന്നൂർ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഹരിപ്പാട് റെയിൽവേ സ്റ്റേഷന്റെ വികസനം ഇതോടെ അടഞ്ഞ അധ്യായമായി. കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യവും കേന്ദ്രം ചെവിക്കൊണ്ടില്ല.
നിറംമങ്ങി വ്യവസായ
സ്വപ്നങ്ങൾ
ജില്ലയുടെ വ്യവസായ സ്വപ്നങ്ങൾക്കേറ്റ തിരിച്ചടിയാണ് ഓട്ടോകാസ്റ്റിനോടുള്ള അവഗണന. റെയിൽവേയുടെ പ്രധാന യന്ത്രഭാഗങ്ങൾ നിർമിക്കുന്ന ചേർത്തല ഓട്ടോകാസ്റ്റിന്റെ വളർച്ചയ്ക്ക് സഹായകമായ ഇടപെടലുകളുണ്ടായില്ല. പത്തുവർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം താപവൈദ്യുതി നിലയം പുനരാരംഭിക്കാൻ എൽഎൻജി പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയില്ല.
ചേർത്തല പള്ളിപ്പുറത്തെ മെഗാസീഫുഡ് പാർക്കിനോ, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിനോ പ്രത്യേക സഹായം ലഭിച്ചില്ല. പെരുമ്പളം അടക്കമുള്ള ദ്വീപുകളുടെ ടൂറിസം സാധ്യതകളെയും ബജറ്റ് സ്പർശിച്ചില്ല. കയർമേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുണ്ടായില്ല. തീരദേശ ജില്ലയായ ആലപ്പുഴയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന പത്തു രൂപയുടെ പദ്ധതി പോലും പ്രഖ്യാപിക്കാതെയാണ് കേന്ദ്ര ബജറ്റ് കടന്നുപോയത്.