ലക്ഷങ്ങൾ മുടക്കിയ അയ്യപ്പൻകോവിൽ വഴിയിടം കാടുകയറിയ നിലയിൽ
ഉപ്പുതറ: അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ എതിർപ്പുമൂലം ലക്ഷങ്ങൾ ചെലവഴിച്ച അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശൗചാലയം കാടുകയറി നശിക്കുന്നു.
2022-2023 സാമ്പത്തിക വർഷം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 30 ലക്ഷം മുടക്കിയാണ് വഴിയിടം നിർമിച്ചത്. പണികൾ പൂർത്തിയായ ശേഷം വൈദ്യുതി കണക്ഷനെടുക്കാൻ എത്തിയപ്പോഴാണ് ഡാം സുരക്ഷാ വിഭാഗം തടഞ്ഞത്.
ജില്ലാ ഭരണകൂടം പ്രവർത്തനച്ചുമതല വൈദ്യുതി വകുപ്പിന് കൈമാറിയെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും വഴിയിടം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ശുചിത്വ മിഷനും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് വഴിയിടം എന്ന പേരിൽ ശൗചാലയവും കോഫീ ഹൗസും നിർമിച്ചത്. നിർമാണം പൂർത്തിയായ ശേഷം വൈദ്യുതിക്കായി വൈദ്യുതി വകുപ്പിനെ സമീപിച്ചപ്പോൾ അണക്കെട്ടു സുരക്ഷാ വിഭാഗം ഇതിനെ തടസപ്പെടുത്തി. ഇതോടെ ഇവിടെ വെള്ളവും വെളിച്ചവും എത്തിക്കാൻ കഴിയാത്ത അവസ്ഥയിലായി. വഴിയിടം പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടായി.
അണക്കെട്ടിന്റെ ഭൂമി കൈയേറിയാണ് ശൗചാലയം നിർമിച്ചതെന്ന വാദം ഉയർത്തിയാണ് അണക്കെട്ട് സുരക്ഷാ വിഭാഗം തടസം ഉന്നയിച്ചത്.
അയ്യപ്പൻകോവിൽ കാരിവേലിൽ ശശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ശൗചാലയം നിർമിച്ചിരിക്കുന്നത്. നിലവിൽ ശശിയുടെ ഭൂമിയും നഷ്ടപ്പെട്ടു.
ചെലവഴിച്ച ഫണ്ട് നഷ്ടപ്പെടുമെന്ന നിലയായപ്പോൾ ജില്ലാ കളക്ടർ പ്രശ്നത്തിൽ ഇടപെട്ടു. ജലവിഭവ വകുപ്പ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല. കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇടുക്കി ജലാശയത്തിനു മുകളിലൂടെ ജില്ലാ കളക്ടർ അധ്യക്ഷനായ റിവർ മാനേജ്മെന്റ് കമ്മിറ്റിയാണ് തൂക്കുപാലം നിർമിച്ചത്.
ഇതിനു സമീപത്താണ് വഴിയിടം നിർമിച്ചത്. പാലത്തിൽ കയറാനും ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യം കാണാനും നൂറു കണക്കിനു വിനോദ സഞ്ചാരികളാണ് ദിവസവും തൂക്കുപാലത്തിൽ എത്തുന്നത്. ഇവിടെ എത്തുന്നവർക്ക് പ്രാഥമിക കൃത്യ നിർവഹണത്തിന് യാതൊരു സൗകര്യവുമില്ല.