ഫോർട്ടുകൊച്ചി : കടല്‍ക്ഷോഭം ഉള്‍പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ അലട്ടുന്ന കൊച്ചി താലൂക്കില്‍ തഹസില്‍ദാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനമില്ലാത്ത അവസ്ഥ. തഹസില്‍ദാരുടെ ഔദ്യോഗിക വാഹനമാകട്ടെ തുരുമ്പെടുത്ത് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയില്‍ കട്ടപ്പുറത്താണ്.
ചെല്ലാനത്ത് കടല്‍ക്ഷോഭ സമയങ്ങളില്‍ ഈ ഭാഗത്ത് കൂടുതല്‍ ഉപയോഗിച്ചത് മൂലമാണ് വാഹനം ഉപയോഗയോഗ്യമല്ലാതായി തീര്‍ന്നത്. പല തവണ പണം ചെലവൊഴിച്ച് അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും വാഹനം വീണ്ടും തകരാറിലാകുകയാണ്. വാഹനത്തിന്റെ അടി ഭാഗം ഉള്‍പെടെ തുരുമ്പെടുത്ത് നശിച്ച അവസ്ഥയാണ്.
ഈ വാഹനം റോഡിലൂടെ സഞ്ചരിക്കുന്നത് പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യമാണ്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചക്രം ഊരിപ്പോയ സാഹചര്യം വരെയുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയായതിനാല്‍ തഹസില്‍ദാര്‍ക്ക് ഏത് സമയത്തും വാഹനം അനിവാര്യമാണ്.
നേരത്തേ കൊച്ചി തഹസില്‍ദാര്‍ക്ക് പുതിയ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ കൊച്ചി താലൂക്ക് വികസന സമിതി യോഗത്തിലും അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
Tags : Local News Nattuvishesham Ernakulam