പത്തനംതിട്ട: ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും നാടൻ പൂക്കളും എത്തിക്കാന്‍ ഓണക്കനി - നിറപ്പൊലിമ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്. ഓണം കുടുംബശ്രീയോടൊപ്പം എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെഎല്‍ജികള്‍ 1429.43 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുകയാണ്. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാര്ഷികോത്്പന്നങ്ങള് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കര്‍ഷകവനിതകള്‍ക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണപ്പൂക്കളത്തിന്റെ നിറമാകാന്‍ ആവശ്യമായ ബന്ദിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കള്‍ 263 കര്‍ഷകസംഘങ്ങള്‍ 89.50 ഏക്കറിലാണ് നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. നിലമൊരുക്കല്‍ മുതല്‍ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങള്‍ കുടുംബശ്രീ മിഷനും കാര്‍ഷികമേഖലയിലെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും കൃഷിവകുപ്പും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്.
ഉത്പാദിപ്പിക്കുന്ന പൂക്കള്‍ സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഓണച്ചന്തകള്‍, വിപണനമേളകള് എന്നിവയിലൂടെ വില്പന നടത്തും. ഓണക്കനി പദ്ധതിയുടെ ഭാഗമായി 796 ജെഎല്‍ജികള്‍ 749.30 ഏക്കറില്‍ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തന്‍ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. 531 ജെഎല്‍ജികള്‍ 248 ഏക്കറില്‍ വിവിധ കിഴങ്ങുവര്‍ഗങ്ങളും 553 ജെഎല്‍ജികള്‍ 343 ഏക്കറില്‍ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്.
10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പച്ചക്കറി, പൂക്കൃഷി
പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണംമൂഴി മേഖലകളിലെ 10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നത് ശ്രദ്ധേയമാണ്. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം കുറച്ച് ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുരക്ഷിത ഭക്ഷ്യോത്പാദനവും സുസ്ഥിര കാര്‍ഷിക വികസനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഓണക്കനി പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും നിറപ്പൊലിമ പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയും വരുമാനം കുടുംബശ്രീ കര്‍ഷകസംഘങ്ങള്‍ നേടിയിരുന്നു.
ഈ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ പദ്ധതിയുടെ ഭാഗമാക്കാനും പൂക്കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
Tags : Local News Nattuvishesham Pathanamthitta