പാലക്കാട്: കൊയ്ത്ത് സജീവമായിട്ടും സാങ്കേതിക കാരണങ്ങളുടെ പേരിൽ സംഭരണ നടപടികൾ ഇഴയുന്നതിന് ഉടൻ പരിഹാരം കാണണമെന്ന് കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. സംഭരണം വളരെ മകിച്ച നിലയിൽ നടക്കേണ്ട സമയത്ത് പിആർഎസ് നൽകുന്നത് ഉൾപ്പെടെ വൈകുകയാണ്. കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് അളന്ന് രശീതി നൽകുന്നത് ഫീൽഡ് സ്റ്റാഫുകളാണ്.
അതിനുശേഷം പാഡി മാർക്കറ്റിങ് ഓഫീസർ സർടിഫൈ ചെയ്യണം. തുടർന്നാണ് പിആർഎസ് കർഷകർക്ക് ലഭിക്കൂ. പിആർഎസ് ലഭിക്കുന്നമുറക്കേ കർഷകർക്ക് സംഭരണ വിലലഭിക്കൂ. ഫീൽഡ് സ്റ്റാഫുകൾ ഇല്ലെന്ന കാരണത്താൽ പിആർഎസ് വൈകുകയാണ്. ഇൗ വിഷയത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തിരമായി ഇടപെടണം. ദേശസാത്കൃത ബാങ്കുകളെ ഒഴിവാക്കി സഹകരണ സംഘങ്ങൾ മുഖേന സംഭരണവില നൽകാൻ തീരുമാനിച്ചെങ്കിലും ആവശ്യമായ തുക പ്രാഥമിക സഹകരണസംഘങ്ങൾക്ക് ലഭിച്ചിട്ടില്ല.
സംഭരണ വില നൽകാനാവശ്യമായ തുക കേരള ബാങ്ക് വായ്പ അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപടികൾ ആയിട്ടില്ലെന്നാണ് പ്രാഥമിക സംഘങ്ങളുടെ പരാതി. പരിമിതമായ സാന്പത്തിക ശേഷിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംഭരണ വില നൽകാനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ല.
കേരള ബാങ്കിൽനിന്നുള്ള വായ്പ മാത്രമാണ് ഏക ആശ്രയം. അത് അനുവദിക്കാൻ സർക്കാർ ഇടപെടണം. നെൽകൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് കർഷകർക്ക് സംഭരണം വൈകുന്നത് തിരിച്ചടിയാണ്. ഇക്കാര്യങ്ങളിലെ പ്രതിസന്ധി പരിഹാരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.ആർ. മുരളി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായി.