വേട്ടമുക്ക്-ഇലിപ്പോട് റോഡിൽ ആറാം തവണ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയശേഷം മണ്ണിട്ടുമൂടി മരച്ചില്ലകൾ നാട്ടിയിരിക്കുന്നു.
പേരൂര്‍ക്കട: അഞ്ചുതവണ റോഡ് കുഴിച്ചിട്ടും കാണാതിരുന്ന പൈപ്പ് ആറാംതവണത്തെ കുഴിക്കലിൽ കണ്ടെത്തി. വാട്ടർ അഥോറിറ്റി പിടിപി നഗർ സെക്ഷൻ പരിതിയിൽപ്പെടുന്ന വേട്ടമുക്ക്-ഇലിപ്പോട് റോഡിലെ പൈപ്പ് പൊട്ടലിനാണ് പരിഹാരമായത്.
കഴിഞ്ഞ 10 ദിവസത്തിനിടെ ഈ ഭാഗത്ത് അഞ്ചുതവണ പൈപ്പ് കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ യാതൊരു ഫലവുമുണ്ടായില്ല. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് രണ്ടു കിലോമീറ്ററോളം ചുറ്റളവിൽ ജലലഭ്യത കുറഞ്ഞതോടെ നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും റോഡു കുഴിക്കാൻ കരാർ തൊഴിലാളികൾ തീരുമാനമെടുത്തത്.
ഗതാഗതക്കുരുക്കിനു കുപ്രസിദ്ധി നേടിയ വേട്ടമുക്കില്‍ പാര്‍ക്ക് മുതല്‍ ഒരു കിലോമീറ്ററോളം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. രണ്ടുമണിക്കൂര്‍നീണ്ട പരിശ്രമത്തിനുശേഷം കുഴിച്ച ഭാഗം മണ്ണിട്ടുമൂടി ചെടികളുടെ ശാഖകള്‍ നാട്ടിയശേഷം തൊഴിലാളികള്‍ അന്നു സ്ഥലം വിടുകയായിരുന്നു. പൊട്ടിയ പൈപ്പ് കണ്ടെത്തുന്നതിനായി വീണ്ടും അടുത്തദിവസം റോഡിന്റെ മറ്റൊരുഭാഗം കുഴിക്കാന്‍ തുടങ്ങി. ഇതു പലയാവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഞ്ചാമത്തെ റോഡ് കുഴിക്കല്‍. എന്നിട്ടും പൊട്ടിയ പൈപ്പ് കണ്ടെത്താനായില്ല.
ഇതോടെ ഗതികെട്ട തൊഴിലാളികള്‍ ജോലി മതിയാക്കി സ്ഥലംവിട്ടു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞുപോയതോടെ റോഡിന്റെ തകർച്ച തുടങ്ങുകയും റോഡിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വാഹന യാത്രക്കാർ വീഴാൻ തുടങ്ങുകയും വാഹനങ്ങൾ പതിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാകുകയുമായിരുന്നു.
ഇതേ തുടർന്നാണ് ആറാം തവണത്തെ കുഴിക്കലിൽ പൈപ്പ് കണ്ടെത്തിയത്. ഇതുവഴി കടന്നുപോകുന്ന പിവിസി ലൈനിൽ ആയിരുന്നു ചോർച്ചയെന്നും ജോയിന്റിലുണ്ടായ ചോർച്ച പൂർണമായും പരിഹരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം നിരന്തരമുള്ള കുഴിക്കൽ മൂലം തകർന്ന റോഡിന്റെ പലയിടത്തും മരച്ചില്ലകൾ നാട്ടിയിരിക്കുന്നതോടെ ഇതുവഴിയുള്ള വാഹന രഗതാഗതവും ദുഷ്കരമായിരിക്കുകയാണ്.
Tags : Local News Nattuvishesham Thiruvananthapuram