നെയ്യാർഡാം: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേ പന്തയിൽ ഷാജഹാൻ–സബീന ദമ്പതികളുടെ മകൾ ആലിയ ഫാത്തിമ (17)യാണ് മരിച്ചത്.
വീട്ടിൽ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആലിയ ഫാത്തിമ വീട്ടുകാർ റേഷൻ കടയിലേക്ക് പോയ സമയത്ത് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. രണ്ട് മാസം മുൻപ് നെയ്യാർ ഡാം പരിസരത്ത് താമസിക്കുന്ന ഒരാൾ കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സഹോദരനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ കുട്ടിയെ ഫോണിൽ വിളിക്കുകയും ഇൻസ്റ്റാഗ്രാം വഴി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ നെയ്യാർ ഡാം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Tags : Plus Two student dead at home