പിടികൂടിയ പണം പോലീസ് പരിശോധിക്കുന്നു.
തലശേരി: ഇടയിൽ പീടിക വെള്ളാച്ചേരിക്കു സമീപം ചൊക്ലി പോലീസ് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 63,78,750 രൂപ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതുകയുടെ കുഴൽപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ പ്രിയങ്കവചൻ ദത്തത്രേയ സുബ്ബറാവു(50)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
രഹസ്യവിവരത്തെ ത്തുടർന്ന് ഇടയിൽ പീടിക–വെള്ളാച്ചേരി ഭാഗത്ത് പോലീസ് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. പണവും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെത്തു.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം, ലക്ഷ്യസ്ഥാനം, ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോ യെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആവശ്യമായ രേഖകളില്ലാതെ ഇത്രയും വലിയ തുക കടത്തിയതിന്റെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പരിശോധിച്ചുവരികയാണ്.
ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ. ആർ. രാഗേഷ്, എസ്സിപിഒമാരായ അനീഷ്, രജിൽ, സബീഷ്, സിപിഒമാരായ റിജ്വാൻ, രൂപേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി പണവും പ്രതിയെയും പിടികൂടിയത്.
Tags : Nattuvishesham DistrictNews DeepikaNews Police raid