നാദാപുരം: വീട്ടുമുറ്റത്ത് വൈദ്യുതാഘാതമേറ്റ വീട്ടമ്മയ്ക്ക് തുണയായി പോലീസുകാരന്റെ ഇടപെടൽ. വിലങ്ങാട് സ്വദേശിനി പുൽപ്പറമ്പിൽ എൽസി (62) നാണ് അയൽവാസിയും നാദാപുരം കൺട്രോൾ റൂമിലെ സിപിഒയുമായ തണ്ണിപ്പാറ ബിനോജിന്റെ സാഹസികമായ ഇടപെടൽ തുണയായത്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് എൽസിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയതായിരുന്നു ബിനോജ്. കയ്യിൽ വൈദ്യുതി കമ്പി ചുറ്റി വരിഞ്ഞ നിലയിൽ നിലത്ത് വീണ് പിടയുന്ന എൽസിയെ ആണ് ബിനോജ് കാണുന്നത്. ബിനോജിനെ കൂടാതെ അയൽ വീട്ടുകാരായ സ്ത്രീകളും സ്ഥലത്ത് എത്തിയിരുന്നു.
മരക്കമ്പ് കൊണ്ട് വീട്ടമ്മയെ രക്ഷിക്കാൻ ആദ്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ബിനോജും, സുഹൃത്തായ ബിജു കുറ്റിക്കാട്ടിലും ചേർന്ന് തോർത്ത് ഉപയോഗിച്ച് വീട്ടമ്മയെ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴെക്കും വായിൽ നിന്നും നുരയും പതയും വന്ന് വീട്ടമ്മ അവശനിലയിലായിരുന്നു.
കാലിനും സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ ചേർന്ന് ബിജുവിന്റെ നേതൃത്വത്തിൽ വീട്ടമ്മക്ക് സിപിആർ നൽകുകയും എൽസിയെ പിന്നീട് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വീട്ടിൽ എർത്തിന്റെ പ്രവൃത്തി നടന്ന് വരികയായിരുന്നു. ഇന്നലെ രാവിലെ മുറ്റമടിക്കുന്നതിനിടയിൽ എർത്ത് കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
മഴയിൽ മീറ്ററിൽ നിന്ന് വൈദ്യുതി എർത്തിലേക്ക് പ്രവഹിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വീട്ടമ്മ അപകടനില തരണം ചെയ്തു.