അളക്കൽ - വിജയപുരം കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ചാലിയാർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം.
നിലമ്പൂർ : അളക്കൽ - വിജയപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം ശക്തം. ഇതുസംബന്ധിച്ച് ചാലിയാർ പഞ്ചായത്ത് ഭരണ സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നെങ്കിലുംതീരുമാനമാകാതെ പിരിഞ്ഞു.
കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് യോഗം ചേർന്നത്. ചാലിയാർ പഞ്ചായത്തിലെ പെരുവന്പാടം വാർഡിലുള്ളഅളക്കൽ വിജയപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴിമാലിന്യങ്ങൾവാഹനങ്ങളിൽ കൊണ്ടുപോകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന പരാതിയിലാണ് യോഗം ചേർന്നത്.
യോഗത്തിൽ ഭരണ സമിതിക്കും മാലിന്യ സംസ്കരണ കന്പനിക്കുമെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. ചാലിയാർ പഞ്ചായത്ത് ഹാളിൽ രാവിലെ 11.30 തോടെ ആരംഭിച്ച യോഗം ഉച്ചക്ക് 1.30 നാണ് അവസാനിച്ചത്.
പ്രശ്നപരിഹാരത്തിന് ഇന്ന് അടിയന്തര ബോർഡ് യോഗം വിളിക്കാമെന്നും കന്പനി ഉടമയെ വിളിച്ചു വരുത്താമെന്നും ഭരണസമിതി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിന് അയവുണ്ടായത്. കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ശീതീകരിക്കാത്ത വാഹനങ്ങളിൽ സമയം ക്രമം പാലിക്കാതെ മാലിന്യവുമായി നിരവധി വാഹനങ്ങൾ ദിവസവും എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു പുറമെ അസഹ്യമായ ദുർഗന്ധത്തിനും ഇടയാക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, ക്ലബ് അംഗങ്ങൾ, പ്രദേശവാസികൾ, യുവജന സംഘടനകൾ, യാത്രക്കാർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫ്രീസർ സൗകര്യമില്ലാതെ എത്തിയ വാഹനത്തിൽ നിന്ന് ഏതാനും പെട്ടികൾ റോഡിലേക്ക് വീഴുകയും റോഡിൽ രക്തം ഒഴുകുകയും ചെയ്തിരുന്നു.
ഇതിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു. രാത്രിയാകുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ കോഴി മാലിന്യവുമായി എത്തുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ഇന്നലെ യോഗം വിളിച്ചത്.
ഭരണ സമിതി അംഗങ്ങൾ, കന്പനി പ്രതിനിധികൾ, വ്യാപാരികൾ, ക്ലബ് ഭാരവാഹികൾ, യുവജനസംഘടനാ പ്രതിനിധികൾ, പ്രദേശവാസികൾ ഉൾപ്പെടെ പങ്കെടുത്തു. ശീതീകരിച്ച വാഹനങ്ങളിൽ ജനങ്ങൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കാതെ മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നടപടിയെടുക്കണമെന്നും രാത്രി 10 മണിക്ക് ശേഷമേ മാലിന്യങ്ങൾ കൊണ്ടുപോകാൻ പാടുള്ളൂവെന്നും വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചിരിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ചട്ടങ്ങൾ പാലിക്കാതെയും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയും മാലിന്യം കൊണ്ടുവരുന്നതിനെതിരെ കന്പനിക്ക് സ്റ്റോപ് മെമ്മോ നൽകാത്ത നടപടിയും യോഗത്തിൽ ചർച്ചയായി. ഇന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അടിയന്തര ബോർഡ് യോഗം ചേരും.
Tags : Local News Malappuram Nattuvishesham Najeeb Kanthapuram