പിവിസി പൈപ്പിൽ വളർത്തുന്ന കുരുമുളക് വള്ളികൾ തിരിയിട്ട നിലയിൽ.
കേളകം: കാലവർഷത്തിലെ മഴക്കുറവും മഴയുടെ തുടർച്ചയില്ലായ്മയും കുരുമുളക് കർഷകരെ ആശങ്കയിലാക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിലാണ് വള്ളികൾ തിരിയിടുകയും പരാഗണം നടന്ന് കുരുമുളക് മണികൾ രൂപപ്പെടുകയും ചെയ്യുക. എന്നാൽ ഇക്കുറി കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദന കുറവിലേക്കാണ് നയിക്കുന്നത്. മഴക്കുറവ് കാരണം പരാഗണം പൂർണമായി നടക്കാതെ തിരികൾ പൊള്ളയാകാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു.
കുരുമുളകിന്റെ സാധ്യതകൾ മനസിലാക്കി ഏറെ പേർ ഇപ്പോൾ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. പരന്പരാഗത കൃഷി രീതികൾക്കു പുറമെ പിവിസി പൈപ്പുകൾ, കോൺക്രീറ്റ് പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചും കൃഷി ചെയ്യുന്നവർ ഏറെയാണെങ്കിലും കാലാവസ്ഥ വ്യതിയാനം ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ വർഷവും ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. വേനൽ പൂർണമാകുന്നതിന് മുന്പ് മഴയാരംഭിച്ചതും ഇലപൊഴിഞ്ഞ് വള്ളികൾ വിശ്രമഘട്ടം പൂർത്തിയാക്കി പൂക്കലിനും തളിരിടലിനും തയാറാകുന്നതിനു മുന്പും മഴ തുടങ്ങി. ഇതു മൂലം കുരുമുളക് വള്ളികളുടെ സ്വാഭാവിക വളർച്ചാക്രമം തെറ്റിയതുമാണ് കഴിഞ്ഞ വർഷത്തെ ഉത്പാദന കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇത്തവണ ആവശ്യത്തിന് വേനൽക്കാലം ലഭിച്ചതോടെ കുരുമുളക് വള്ളികളിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ തിരിയിട്ടിരുന്നു. ഇത് കർഷകരിൽ വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ മഴയുടെ ഒളിച്ചു കളിയാണ് വില്ലനായിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
കുരുമുളകിന് നിലവിലെ വിപണി വില കിലോഗ്രാമിന് 620 രൂപയാണ്. ഈ വർഷം ആദ്യം വില 675 രൂപ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം 720 രൂപ വരെ കിട്ടിയിരുന്നു. റബർ ഉൾപ്പെടെയുള്ള മറ്റ് കാർഷികവിളകൾക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിൽ കുരുമുളകിന്റെയും വില ഈ വർഷം 800 രൂപയോട് അടുത്തെത്തുമെന്നാണ് വിലയിരുത്തൽ.
മികച്ച വില പ്രതീക്ഷിക്കുന്പോഴും മഴക്കുറവ് കാരണം ഉണ്ടായേക്കാവുന്ന ഉത്പാദന കുറവ് കർഷകരുടെ പ്രതീക്ഷകളെ അനിശ്ചിതത്വത്തിലാക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews