ഒരു കുടയും കുഞ്ഞുപെങ്ങളും ഇഷ്ടപുസ്തകം
മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പുസ്തകമാണ്. ലളിതമായ ഭാഷയും ഹൃദയസ്പർശിയായ അവതരണവും ഈ കഥയെ വായനക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ ആകർഷകമാക്കുന്നു. കഥയിലെ സംഭവങ്ങൾ വായനക്കാരുടെ മനസിൽ സ്നേഹവും കരുണയും സഹാനുഭൂതിയും വളർത്താൻ സഹായിക്കുന്നു.
തന്റെ കുഞ്ഞനുജത്തിയെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെയും അവർ നേരിടുന്ന പ്രതിസന്ധികളുടെയും കഥയാണ് ഇതിലുള്ളത്. സ്വന്തം സൗകര്യങ്ങൾ മാത്രം നോക്കാതെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കി സഹായഹസ്തം നീട്ടേണ്ടതിന്റെ പ്രാധാന്യം ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
ചെറിയ സഹായങ്ങൾപോലും മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകുമെന്ന് ഈ കൃതി നമ്മെ ഓർമിപ്പിക്കുന്നു. പങ്കുവയ്ക്കൽ, സഹകരണം, പരസ്പര ബഹുമാനം എന്നിവ ജീവിതത്തിൽ അനിവാര്യമാണെന്ന മൂല്യബോധവും ഈ പുസ്തകം നൽകുന്നുണ്ട്.
അറിവിനോടൊപ്പം ഉന്നതമായ മൂല്യബോധവും പകരുന്ന മനോഹരമായ ഒരു പുസ്തകമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും.
ബിയ എസ്. ബിജു,
ക്ലാസ് ഏഴ്
തിരുമൂലവിലാസം യുപി സ്കൂൾ
തിരുവല്ല.
അക്ഷരങ്ങൾ എന്റെ കൂടെപ്പിറപ്പ്
എന്റെ ലോകം നിറയെ പുസ്തകങ്ങളാണ്. അക്ഷരങ്ങളുടെയും വാക്കുകളുടെയും ലോകത്ത് യാത്ര ചെയ്യാൻ തുടങ്ങിയതോടെ, വായന എനിക്കൊരു ലഹരിയായി മാറി. വായനദിനം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട ലോകത്തേക്കുള്ള മറ്റൊരു ചുവടുവയ്പാണ്.
ഇംഗ്ലീഷ് കഥകളും നോവലുകളുമാണ് എന്റെ ഏറ്റവും വലിയ കൂട്ടുകാർ. ഓരോ പുസ്തകവും ഓരോ പുതിയ ലോകമാണ് എനിക്ക് തുറന്നുതരുന്നത്. ആ പുസ്തകങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന ദേശങ്ങളും പരിചയപ്പെടുന്ന കഥാപാത്രങ്ങളും എന്റെ ചിന്തകളെ വളർത്തുന്നു.
എന്റെ വായനയോടുള്ള ഈ പ്രണയം എത്രത്തോളമാണെന്ന് ചോദിച്ചാൽ, ഒരു കാര്യം തീർത്തുപറയാം: ഒരു ദിവസം ഒരു നല്ല പുസ്തകം വായിച്ചു തീർക്കാതെ എനിക്ക് ഉറക്കം വരില്ല. പുസ്തകങ്ങൾ കൂടെയില്ലെങ്കിൽ രാത്രികൾ എനിക്ക് വല്ലാത്തൊരു ശൂന്യതയാണ്. വായനയിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലെ കാഴ്ചകളും അനുഭവങ്ങളും ഉൾക്കൊണ്ട്, എന്റെ അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വായന എനിക്ക് നൽകുന്ന ഈ സന്തോഷം വാക്കുകൾക്ക് അതീതമാണ്.
ജൂഡിത്
ക്ലാസ് ആറ്,
സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ,
കല്ലിശേരി.
വഴികാട്ടിയായത് സത്യാന്വേഷണ പരീക്ഷണങ്ങൾ
മഹാത്മാ ഗാന്ധിയടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായിച്ചുതീർന്നപ്പോൾ ഒരു മഹാനായ നേതാവിന്റെ ജീവിതകഥ വായിച്ചതിനേക്കാൾ സത്യത്തെയും
ധാർമികതയെയും തേടിയ ഒരു മനുഷ്യന്റെ ആത്മാന്വേഷണ യാത്രയിൽ പങ്കുചേർന്ന അനുഭവമാണ് എനിക്ക് ലഭിച്ചത്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഗാന്ധിജിയുടെ ആത്മാർഥതയാണ്. സ്വന്തം തെറ്റുകളും ബാലഹീനതകളും അദ്ദേഹം യാതൊരു മറവുമില്ലാതെ തുറന്നുപറയുന്നു.
സത്യത്തിലേക്കുള്ള വഴി എളുപ്പമല്ലെന്നും അതിന് ആത്മപരിശോധനയും ആത്മനിയന്ത്രണവും ആവശ്യമാണെന്നും ഈ കൃതി എന്നെ ബോധ്യപ്പെടുത്തി. പുസ്തകം വായിക്കുമ്പോൾ സത്യസന്ധത, ക്ഷമ, ആത്മവിശ്വാസം, ലാളിത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യം ഞാൻ കൂടുതൽ മനസിലാക്കി.
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപോലും സത്യനിഷ്ഠ പാലിക്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജിയുടെ അനുഭവങ്ങളിലൂടെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. എന്റെ ചിന്തകളെ സ്വാധീനിക്കുകയും ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത ഈ പുസ്തകം വിലപ്പെട്ടൊരു വായനാനുഭവമായി മാറി.
ആർ.ഭവ്യ,
ക്ലാസ് എട്ട്,
സ്റ്റെല്ല മാരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,
വളഞ്ഞവട്ടം.
വായന എനിക്ക് ലഹരി
വായന എനിക്ക് ഒരു ലഹരിയാണ്. ഇതിൽ ഞാൻ ആനന്ദ നൃത്തമാടുകയാണ്. ഉണ്ണിക്കുട്ടന്റെ ലോകത്തിലൂടെ എട്ടാമത്തെ വയസിൽ ആരംഭിച്ച ശ്രീറാമിന്റെ വായന ബാല്യകാലസഖിയും മഞ്ഞും എന്റെ കഥയും ആട് ജീവിതവും കടന്ന് പുതിയ കാലത്തിന്റെ റാം സി/ ഒ ആനന്ദി അടക്കമുള്ള പ്രിയ പുസ്തകങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
സ്കൂളിലെ ഉച്ചഭക്ഷണ വേളയെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ആരംഭിച്ച സ്കൂള്‍ റീഡിംഗ് ക്ലബാണ് വായനയുടെ വാതായനങ്ങൾ കൂടുതൽ വിശാലമാക്കുന്നത്.
കൂട്ടുകാരുമായി ചേർന്ന് പുതിയ പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തി റീഡിംഗ് ക്ലബ്ബിനെ സജീവമാക്കുകയും ചെയ്യുന്നു.
ശ്രീറാം ഉണ്ണിക്കൃഷ്ണൻ,
ഒന്‍പതാം ക്ലാസ്,
എസ് വി ഹൈസ്കൂൾ, പുല്ലാട്.
റാം സി/ ഒ ആനന്ദി നൽകിയ വിസ്മയയാത്ര
വായന എനിക്ക് വെറുമൊരു ശീലമല്ല, അത് മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ്. നാലാം ക്ലാസിൽ തുടങ്ങിയതാണ് ഈ യാത്ര. ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഖിൽ പി. ധർമജന്റെ റാം സി / ഒ ആനന്ദി എന്ന നോവലാണ്.
ഇതിൽ പ്രണയവും സൗഹൃദവും യാത്രകളും നിറഞ്ഞു നില്ക്കുന്നു .
അതിലെ ഓരോ വരിയും സിനിമ കാണുന്നതുപോലെ അത്രയും മനോഹരവും ആകർഷകവുമാണ്. ഈ പുസ്തകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം വാണിയമ്പാടിയിലേക്കുള്ള യാത്രയാണ്. ചെന്നൈയിലെ തിരക്കുകളിൽനിന്ന് വലിയ നഗരജീവിതത്തിൽനിന്നു മാറി, നായകൻ റാമും സുഹൃത്തുക്കളും വെട്രിയുടെ സുഹൃത്തുക്കളെ കാണാനായി തമിഴ്നാട്ടിലെ വാണിയമ്പാടിയിലേക്ക് നടത്തുന്ന യാത്ര, വായനക്കാരെ അവിടേക്ക് കൂടെക്കൂട്ടും.
ഗ്രാമീണ ഭംഗിയും അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ സ്നേഹവുമെല്ലാം ആ യാത്രയിൽ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ആ യാത്ര കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്നുണ്ട്. പുസ്തകങ്ങൾ എനിക്ക് നല്ല അറിവുകളും പുതിയ ലോകങ്ങളും നൽകുന്നു.
എസ്. ശ്രീയ,
ഏഴാം ക്ലാസ്,
സെന്റ് തോമസ് യുപി സ്കൂൾ വെണ്ണിക്കുളം.
വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം
പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ എ.നിസാമുദീന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി. ആര്. പ്രസാദ് വായനസന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദൻ, സ്കൂള്‍ പ്രിന്‍സിപ്പൽ ഹേമ മേരി മാത്യു എന്നിവര്‍ പ്രസംഗിക്കും.
താലൂക്കുതല ഉദ്ഘാടനം
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം ഇന്ന് രണ്ടിന് മുരണി യുപിഎസിൽ ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു റ്റി. ജോർജ് ഉദ്ഘാടനം ചെയ്യും.
താലൂക്ക് പ്രസിഡന്റ് ജിനോയ് ജോർജ് അധ്യക്ഷത വഹിക്കും. വായനദിന സന്ദേശം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. രമേശ് ചന്ദ്രൻ, നജീബ് റാവുത്തർ, വി.ജി. പ്രകാശ് കുമാർ, പി.ഡി. തങ്കമ്മ , പി.പി. ഉണ്ണികൃഷ്ണൻ നായർ, എസ്. വിദ്യ, ബി. വിനയസാഗർ എന്നിവർ പ്രസംഗിക്കും.
മനോജിലൂടെ കടൽകടന്ന് മലയാളത്തിന്റെ മനോജ്ഞം
പത്തനംതിട്ട: മലയാളത്തിന്റെ മനോഹാരിതയും സാംസ്കാരിക പാരമ്പര്യവും വിദേശത്തും എത്തിക്കുക എന്ന ലക്ഷ്യത്തിൽ എഴുത്തുകാരനായ മനോജ് കളരിക്കൽ സംഘടിപ്പിക്കുന്ന മനോജ്ഞം ഭാഷാ പഠനശിബിരം വിദേശ മലയാളികൾക്കിടയിൽ ശ്രദ്ധേയമാകുന്നു. കേരളത്തിൽ ഭാഷാധ്യാപകനായിരുന്ന മനോജ് ഗൾഫിലെത്തിയശേഷം അവിടുത്തെ മലയാളി കുട്ടികളെ മാതൃഭാഷ പരിശീലിപ്പിക്കാനാണ് മനോജ്ഞം മലയാളത്തിനു തുടക്കമിട്ടത്.
ഇതു പിന്നീട് കേരളത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മലയാളഭാഷയ്ക്കും അതിന്റെ സാഹിത്യരൂപങ്ങൾക്കും പ്രാമുഖ്യം നൽകി മനോജ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യകളും കലാരൂപങ്ങളും ഒട്ടേറെ പ്രവാസി മലയാളികളെ കേരളത്തനിമയോടെ ചേർത്തുപിടിക്കുന്നുണ്ട്. മനോജ്ഞം മലയാളം ഭാഷാപഠന കളരിയിലൂടെ ഏകദേശം 95,000 വിദ്യാർഥികൾ സൗജന്യമായി മാതൃഭാഷ സ്വായത്തമാക്കിയെന്ന് മനോജ് അവകാശപ്പെടുന്നു.
കോഴഞ്ചേരി മേലുകര കളരിക്കൽ വീട്ടിൽ സ്വന്തമായി ഒരു വായനശാലയുമുണ്ട് മനോജിന്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിദ്യാർഥികളിൽ വായനശീലവും എഴുത്തും പ്രോത്സാഹിപ്പിക്കാൻ മനോജ്ഞം മലയാളം പ്രത്യേക പരിപാടിയായി നടത്തിവരുന്നുണ്ട്. ഭാഷാപഠിതാക്കളെ ലക്ഷ്യമിട്ട് വിസ്മയം, മനോജ്ഞം, മഞ്ജിമ, മഞ്ജുളം എന്നീ പുസ്തകങ്ങൾ മനോജ് പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യ: മഞ്ജു മനോജ് സീതത്തോട് കെആർപിഎം ഹൈസ്കൂളിൽ അധ്യാപികയാണ്. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
മാനസിക സംഘർഷം ഒഴിവാക്കാൻ വായന ഉത്തമ ഔഷധമെന്ന്
കോഴഞ്ചേരി: ചികിത്സയ്ക്കിടെ വായനയും ഒരു മരുന്നാക്കി മാറ്റാൻ ഉപദേശിക്കുകയാണ് പുഷ്പഗിരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം പ്രഫസർ ഡോ. ആർ. കിരൺ. മനസ് അസ്വസ്ഥമാകുമ്പോള്‍, ഒരു പുസ്തകം വായിക്കുക. വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങള്‍ ആശയക്കുഴപ്പത്തിന്റെയും നിരാശയുടെയും നിമിഷങ്ങളില്‍ നിങ്ങള്‍ക്ക് സാന്ത്വനം നല്കുന്ന കൂട്ടാളിയായി മാറുമെന്ന് ഡോ. കിരൺ സ്വന്തം വായനാനുഭവത്തിൽനിന്നു പറയുന്നു. അസ്വസ്ഥമായ മനസ് ഒരു അപ്പൂപ്പന് താടിയേപ്പോലെ ലഘുവാക്കാൻ കഴിയുന്ന മരുന്നാണ് വായന.
കഥകളിലൂടെ, ഉള്‍ക്കരുത്ത് കണ്ടെത്താനാകും. ആശയങ്ങള്‍ നമ്മള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കും. മനനത്തിലൂടെ, നമ്മള് വ്യക്തത കണ്ടെത്തും. കഷ്ടപ്പാടുകള്‍ നമുക്ക് മാത്രം തനതായതല്ലെന്ന് പുസ്തകങ്ങള്‍ നമ്മെ ഓർമിപ്പിക്കുന്നു. വേദനകൾക്കു നടുവിലും ഒരു പുസ്തകം നൽകുന്ന സാന്ത്വനം ഉള്ളിലെത്തുന്ന മരുന്നുകളേക്കാൾ വലുതായിരിക്കും.
പലപ്പോഴും ഒരു പുസ്തകം നമ്മള് തേടുന്ന ഉത്തരങ്ങള്‍ നല്‍കിയെന്ന് വരില്ല. പക്ഷേ സമാധാനത്തിന്റെ ഒരു നിമിഷം, പ്രത്യാശയുടെ ഒരു കണിക, മറ്റൊരു ദിവസത്തെ നേരിടാനുള്ള ശക്തി തീര്‍ച്ചയായും തരും എന്നുറപ്പാണ്.
ഒച്ചപ്പാടുകള്നിറഞ്ഞ ഈ ലോകത്ത്, പുസ്തകവായന ഇപ്പോഴും അസ്വസ്ഥമായ മനസിന് ഏറ്റവും സൗമ്യമായ മരുന്നുകളില്‍ ഒന്നാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഡോ. കിരൺ.
എഴുത്തോല നിധിപോലെ കാക്കുന്ന അക്ഷരസ്നേഹി
അടൂർ: നാലാം വയസിൽ ആദ്യാക്ഷരങ്ങൾ പഠിക്കാൻ കൈയിലേന്തിയ എഴുത്തോല ഏഴരപ്പതിറ്റാണ്ടിലേറെയായി നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് അടൂർ ഏഴംകുളം അമ്പഴവേലിൽ വീട്ടിൽ എസ്.ആർ.സി. നായർ. വായനയുടെ ലോകത്ത് തന്റെ കരുത്ത് ഇപ്പോഴും ഈ ആദ്യാക്ഷരങ്ങളാണെന്ന് അഭിമാനത്തോടെ നായർ പറയുന്നു.
പറക്കോട് അനന്തരാമപുരം ചന്തയിൽ നിന്നു വാങ്ങിയ പനയോല ഉണക്കി നനച്ച് ഞെട്ടറുത്ത് തയാറാക്കിയാണ് അന്നത്തെ ആശാന്മാർ കുട്ടികൾക്കായി എഴുത്തോല ഒരുക്കിയിരുന്നത്. നാരായം കൊണ്ട് അക്ഷരങ്ങൾ വെട്ടിയെഴുതിയശേഷം കരിക്കട്ടയും തുളസിനീരും ചേർത്ത് അക്ഷരങ്ങൾക്ക് കറുപ്പ് നിറം തെളിയിക്കേണ്ടത് കുട്ടികളുടെ ചുമതലയായിരുന്നു. ആ ഓല നോക്കി മണലിൽ വിരലോടിച്ചാണ് അന്നത്തെ കുട്ടികൾ അക്ഷരലോകത്തേക്ക് ചുവടുവച്ചത്.
സാമ്പത്തികശേഷിയുള്ള കുട്ടികൾ ഓലത്തടുക്കിലിരുന്നും മറ്റുള്ളവർ കരിമെഴുകിയ നിലത്തിരുന്നുമാണ് പഠിച്ചിരുന്നത്. സ്വരങ്ങളും വ്യഞ്ജനങ്ങളും പഠിച്ച് ഒന്നുമുതൽ 16 വരെയുള്ള ഗുണനപ്പട്ടിക മനഃപാഠമാക്കിയാൽ ആശാൻ പള്ളിക്കൂടത്തിലെ പഠനം പൂർത്തിയായതായി കണക്കാക്കും.
വായനയോടുള്ള അടങ്ങാത്ത താൽപര്യമാണ് ബിഎസ്എൻഎല്ലിൽ നിന്നും വിരമിച്ച ശേഷം എ.ആർ.സി. നായരെ എഴുത്തിന്റെ ലോകത്തെത്തിച്ചത്. ഇതിനകം എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച നായരുടെ കവിതകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും കുട്ടികളുടെ ദീപികയിലുമെല്ലാം അച്ചടിച്ചുവന്നിട്ടുണ്ട്. ഭാര്യ രാധയും മക്കളായ ശ്രീഹരിയും ശ്രീലക്ഷ്മിയും ഈ അക്ഷരയാത്രയുടെ കരുത്തായി ഒപ്പമുണ്ട്.