നെല്ലിയാമ്പതി: കനത്തമഴയും ഉരുൾപൊട്ടലുംമൂലം തകർന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും തുടങ്ങാത്തതു പ്രദേശവാസികൾക്കും യാത്രക്കാർക്കും കടുത്ത ദുരിതമാകുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വിവിധ കോളനികളിലേക്കുമുള്ള റോഡുകൾ പലഭാഗങ്ങളിലും ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്.
പോത്തുണ്ടി- നെല്ലിയാമ്പതി പ്രധാന റോഡിന്റെ നവീകരണത്തിനായി കരാർ നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മഴക്കാലത്ത് റോഡുകളുടെ ശോചനീയാവസ്ഥ മൂലം നിരവധി പ്രദേശങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സീതാർകുണ്ടിലേക്കുള്ള പുലയമ്പാറ- സീതാർകുണ്ട് റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
ഇതുമൂലം വിനോദസഞ്ചാരികളും പ്രദേശവാസികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ പല ഭാഗങ്ങളും തകർച്ചയുടെ വക്കിലെത്തിയതോടെ ഭാരവാഹനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.
കൈകാട്ടി- കാരപ്പാറ റോഡ്, മണ്ണാത്തിപ്പാലം- ബ്രൂക്ലാൻഡ് റോഡ്, വിക്ടോറിയ- പോത്തുമല പാത, പകുതിപ്പാലം- തൂത്തംപാറ റോഡ്, വാഴക്കുണ്ട്- കട്ടിളപ്പാറ കോളനി റോഡ് എന്നിവയും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായ നിലയിലാണ്.
റോഡുകളുടെ ശോചനീയാവസ്ഥ വിദ്യാർഥികൾ, തോട്ടം തൊഴിലാളികൾ, കർഷകർ, വിനോദസഞ്ചാരികൾ എന്നിവരെ ഒരുപോലെ ബാധിക്കുന്നുണ്ട്. താത്കാലിക അറ്റകുറ്റപ്പണികളും ദീർഘകാലാടിസ്ഥാനത്തിൽ സമഗ്ര നവീകരണ പദ്ധതികളും നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.