ആലപ്പുഴ: നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും വഴിയോര കച്ചവടക്കാരുടെ സംരക്ഷണത്തിനുമായുള്ള തെരുവോര കച്ചവട നിയമാവലിയും വെൻഡിംഗ് പ്ലാനും ഉടൻ നടപ്പാക്കും. കൗൺസിൽ മുമ്പുതന്നെ അംഗീകരിച്ച പദ്ധതിയുടെ നടപ്പാക്കൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വൈകുകയായിരുന്നു. പെരുമാറ്റച്ചട്ടം പിൻവലിച്ച ഉടൻ പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
വഴിയോരങ്ങളിലെ അനധികൃത കച്ചവടം നിയന്ത്രിക്കുകയാണ് ലക്ഷ്യം. റോഡും നടപ്പാതകളും കൈയേറിയുള്ള കച്ചവടം തുടങ്ങിയവയ്ക്കെതിരേ നടപടിയുണ്ടാകും. തെരുവോരക്കച്ചവടക്കാരുടെ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവരുമായി വിശദചർച്ച നടത്തിയാകും പദ്ധതി നടപ്പാക്കുക.
റോഡുകൾ രണ്ട് മേഖലകളാക്കും
ഗതാഗത തിരക്കനുസരിച്ച് നഗരത്തിലെ റോഡുകളെ നിയന്ത്രിത കച്ചവടമേഖല, കച്ചവടം നടത്താനാകാത്ത മേഖല എന്നിങ്ങനെ രണ്ടായി തരംതിരിക്കും. നഗരത്തിലെ പ്രധാന പാലങ്ങൾ, കോടതി സമുച്ചയം, മുനിസിപ്പൽ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, ജയിൽ,പ്രധാന സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ 10 മീറ്റർ പരിധിയിൽ വഴിയോരക്കച്ചവടം നിയന്ത്രിക്കും. കച്ചവടക്കാർക്ക് ഐ.ഡി കാർഡും, ലൈസൻസും ഏർപ്പെടുത്തും.
ഇത് ഏർപ്പെടുത്തുന്നതോടെ അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കാനാവും.ഒരുവർഷമായിട്ടും പുനരധിവാസം സാദ്ധ്യമാകാതിരിക്കുന്ന പുലയൻവഴിയിലെ മത്സ്യവ്യാപാരികൾക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലിയിരുത്തൽ. മത്സ്യമാർക്കറ്റ് ഒഴിപ്പിച്ചതോടെ കച്ചവടം ചെയ്യാൻ സ്ഥലമില്ലാതെ വഴിയരികിൽ ജോലിചെയ്യേണ്ട അവസ്ഥയിലാണിവർ. 143 വർഷമായി പുത്തൻകാട് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വ്യാപാരം ചെയ്തിരുന്നത്. നിലവിൽ 45ഓളം വ്യാപാരികളാണിവിടെ കച്ചവടം ചെയ്യുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
ഗതാഗതക്കുരുക്ക് കുറയ്ക്കുക
അനധികൃത കച്ചവടം നിയന്ത്രിക്കുക
കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക
തെരവോര വ്യാപാരികളെ നിയമപരമായി സംരക്ഷിക്കുക
Tags : Street vending nattuvishesham local news