പത്തനംതിട്ട: കന്നുകാലികളിലെ കുളമ്പുരോഗം നിയന്ത്രിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനസഹായത്തോടെ സംസ്ഥാന ഗവണ്മെന്റ് മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പത്തനംതിട്ട ജില്ലയില്‍ നാളെ ആരംഭിക്കും.
ജില്ലയിലെ കന്നുകാലികള്‍, എരുമകള്‍ എന്നിവയ്ക്ക് കുളമ്പു രോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പ് സൗജന്യമായി നടത്തുകയാണ് ലക്ഷ്യം. കന്നുകാലി വളര്‍ത്തല്‍ രംഗത്ത് കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന സാംക്രമിക രോഗമാണ് കുളമ്പുരോഗം. ആറുമാസം ഇടവേളകളിൽ നടത്തുന്ന വിപുലമായ പ്രതിരോധ കുത്തിവയ്പ് മാത്രമാണ് പ്രതിവിധി.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി എല്ലാ കര്‍ഷകരുടേയും ഭവനങ്ങളിലെത്തി അവരുടെ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തുന്ന പദ്ധതിയുടെ എട്ടാംഘട്ടമാണ് നാളെ മുതൽ ജൂലൈ 13 വരെ 18 പ്രവൃത്തി ദിവസങ്ങളിലായി നടത്തുന്നത്.
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഹെൽപ്പർ എന്നിവരടങ്ങുന്ന 105 സ്ക്വാഡുകളെ ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റിയിലും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍ വെറ്ററിനറി ഡോക്ടർമാർ ഈ വാക്സിനേഷന്റെ മേല്‍നോട്ടം വഹിക്കും. കൂടാതെ പ്രതിരോധ കുത്തിവയ്പിന് കര്‍ഷകര്‍ യാതൊരുവിധ ഫീസും അടയ്ക്കേണ്ടതില്ല.
ജില്ലയിലെ 43072 കന്നുകാലികളെ കുളമ്പുരോഗത്തിനെതിരേ കുത്തിവയ്ക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രമാടം വെറ്ററിനറി ഡിസ്പെൻസറിയിൽ നാളെ രാവിലെ ഒന്‍പതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് നിർവഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജന്തുരോഗ നിയന്ത്രണപദ്ധതി ഓഫീസുമായി (ഫോണ്‍: 0468 220706) ബന്ധപ്പെടാവുന്നതാണെന്ന് പിആർഒ ഡോ. എബി കെ. ഏബ്രഹാം അറിയിച്ചു.