ചാരുംമൂട്: തീപിടിത്തവും വാഹനാപകടങ്ങളും വർധിച്ചതോടെ ചാരുംമൂട് കേന്ദ്രമാക്കി അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കായംകുളം-പുനലൂർ കെ.പി. റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് ചാരുംമൂട്. ചാരുംമൂട്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ടു വർഷങ്ങളായി.
അപകടവും തീപിടിത്തവുമുണ്ടാകുമ്പോൾ കായംകുളം, അടൂർ, മാവേലിക്കര എന്നീവിടങ്ങളിൽനിന്നാണ് അഗ്നിരക്ഷാ യൂണിറ്റെത്തുന്നത്. ഈ അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്ന് ചാരുംമൂട്ടിലേക്ക് 15 മുതൽ 20 വരെ കിലോമീറ്റർ ദൂരമുണ്ട്. സംഭവമുണ്ടായി അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെയെടുക്കുംസേനയ്ക്ക് ഇവിടേക്കെത്താൻ. കെ.പി. റോഡിലും കൊല്ലം-തേനി ദേശീയപാതയിലും അപകടമുണ്ടാകുമ്പോഴും മഴക്കാലത്ത് മരങ്ങളും മറ്റും റോഡിലൊടിഞ്ഞുവീണ് ഗതാഗതസ്തംഭനമുണ്ടാകുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. രണ്ടുവർഷങ്ങൾക്കുള്ളിൽ ഒട്ടേറെ കടകൾ അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
ചാരുംമൂട്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിച്ചാൽ നൂറനാട്, പാലമേൽ, ചുനക്കര, ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടും. ചാരുംമൂട് ജംഗ്ഷനു സമീപം ഒഴിഞ്ഞുകിടക്കുന്ന കല്ലട ജലസേചനപദ്ധതി യുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം അഗ്നിരക്ഷാനിലയത്തിനായി ഉപയോഗിക്കാൻ കഴിയും. മുമ്പ് ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടം നശിക്കുകയാണിപ്പോൾ.
കെഐപി ഓഫീസ് വളപ്പിൽ അഗ്നിരക്ഷാവാഹനങ്ങൾക്കു പാർക്ക്ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഭാവിയിൽ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ സ്ഥലം സ്ഥിരം അഗ്നിരക്ഷാനിലയത്തിനായി ഉപയോഗിക്കാനും സാധിക്കും.
2016ൽ ചാരുംമൂട് കേന്ദ്രീകരിച്ച് പുതിയ അഗ്നിശമനസേനാ യൂണിറ്റിന് അനുമതി ലഭിച്ചിരുന്നു. ഫയർ ആൻഡ് റസ്ക്യു വിഭാഗത്തിൽനിന്ന് തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചത്. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും അന്ന് എംഎൽഎ ആയിരുന്ന ആർ. രാജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർ നടപടികൾക്കായി ആഭ്യന്തരമന്ത്രിയുടെ ചേംബറിൽ യോഗവും ചേർന്നു. പുതിയ അഗ്നിശമന സേനാ യൂണിറ്റിന് അന്തിമ അനുമതി നൽകേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. ആഭ്യന്തര മന്ത്രിക്കു മുൻ എംഎൽഎ ആർ. രാജേഷ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തത്വത്തിൽ അനുമതി ലഭിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടി ഫയലിൽ ഒതുങ്ങി.
Tags : fire station nattuvishesham local news