കല്‍ക്കെട്ട് ഇടിഞ്ഞ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു സമീപത്തേക്കു വീണനിലയില്‍.
തൊടുപുഴ: ജില്ലയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രാവിലെ മുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഉച്ച കഴിഞ്ഞ് മഴ കനത്തു പെയ്തുതുടങ്ങി. മഴ തുടരുന്നതിനാല്‍ മലയോര മേഖലകളില്‍ ആശങ്ക തുടരുകയാണ്. ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. വിവിധ ക്യാമ്പുകളിലായി 187 പേരാണ് കഴിയുന്നത്. ഇതില്‍ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളുമാണുള്ളത്.
തൊടുപുഴ താലൂക്കില്‍ ആറു ക്യാമ്പുകളിലായി 116 പേരാണുള്ളത്. 48 പുരുഷന്മാരും 50 സ്ത്രീകളും 18 കുട്ടികളുമുണ്ട്. ഇടുക്കി താലൂക്കില്‍ മൂന്നു ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 12 പുരുഷന്മാരും എട്ട് സ്ത്രീകളും ആറ് കുട്ടികളുമുള്‍പ്പെടെ 26 പേരാണ് ഇവിടെ കഴിയുന്നത്.
പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 20 പേരെയും ദേവികുളം താലൂക്കില്‍ ഒരു ക്യാമ്പില്‍ 17 പേരെയും ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ എട്ടു പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.ചില കുടുംബങ്ങള്‍ ബന്ധു വീടുകളിലേയ്ക്കാണ് താമസം മാറ്റിയിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ പലരും വീടുകളിലേക്ക് തിരിച്ച് പോയിത്തുടങ്ങിയെങ്കിലും ഉച്ച കഴിഞ്ഞ് കനത്ത മഴ പെയ്തതോടെ ഇവര്‍ തിരികെയെത്തി.
ആലക്കോട് 17 കുടുംബങ്ങള്ദുരിതാശ്വാസ ക്യാമ്പില്‍
ആലക്കോട് പഞ്ചായത്തിലെ ചവര്‍ണയില്‍ ഉരുള്‍പൊട്ടി വീട് നഷ്ടപ്പെട്ടവരെയും പരിസരത്തുള്ളവരെയും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. കുടക്ക്ചിറ മാര്ട്ടിന് ഐസക്ക്, പാറയ്ക്കല്‍ ബിനു എന്നിവരുടെ വീടുകള്‍ പൂര്‍ണമായും കൊച്ചുപറമ്പില്‍ ജിഷ്ണുവിന്റെ വീട് ഭാഗികമായും തകര്‍ന്നു. ജിഷ്ണുവിന്റെ വീട്ടുമുറ്റത്താണ് ഉരുള്‍പൊട്ടിയത്. ഈ വീട് ഏതുസമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. വീടു തകര്‍ന്ന് സാരമായി പരിക്കേറ്റ മാര്ട്ടിന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ഭാഗത്ത് 23 വീടുകളാണുള്ളത്. ഇവിടെ കഴിയുന്നവരെല്ലാംതന്നെ സാധാരണക്കാരായ തൊഴിലാളികളാണ്.
ശനിയാഴ്ച ചവര്ണയ്ക്ക് സമീപത്തുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലെ ക്യാമ്പിലേക്ക് താമസക്കാരെ മാറ്റിയിരുന്നു. പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ഇവിടെനിന്ന് ദുരിതാശ്വാസ ക്യാമ്പ് ആലക്കോട് ഇൻഫെന്റ് ജീസസ് യുപി സ്കൂളിലേക്ക് മാറ്റി. ഉരുള്‍പൊട്ടി വന്ന വഴിയില്‍ 17 വീടുകളാണുള്ളത്. മഴ ശക്തമായി തുടരുന്നതിനാല്‍ ഇവരില്‍ പലരും സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ഭയപ്പെടുകയാണ്.
കല്‍ക്കെട്ട് ഇടിഞ്ഞു വീണു
വാട്ടര്‍ അഥോറിറ്റി ഓഫീസിനു സമീപത്തെ 15 അടിയോളം ഉയരമുള്ള കല്‍ക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നുവീണു. തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു സമീപത്തേയ്ക്കാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണത്.
എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഇതു വഴിയാണ്. സാധാരണ ഇവിടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കു ചെയ്യുന്നത് പതിവാണ്. രാത്രി സമയത്ത് കെട്ടിടം ഇടിഞ്ഞുവീണതിനാല്‍ അപകടം ഒഴിവായി. റോഡില്‍ കല്ലും മണ്ണും കിടക്കുന്നതിനാല്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്കു നിലവില്‍ വാഹനങ്ങൾ കയറ്റാനാവില്ല. ഇതിനു സമീപത്തുതന്നെ കല്‍ക്കെട്ടിന്റെ ബാക്കി ഭാഗം നില്‍ക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. മഴ ശക്തമായാല്‍ വീണ്ടും കെട്ട് ഇടിയാനുള്ള സാധ്യതയേറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ പെയ്തത്71.29 മില്ലിമീറ്റര്‍ മഴ
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 71.29 മില്ലിമീറ്ററാണ് ജില്ലയില്‍ പെയ്ത ശരാശരി മഴയുടെ അളവ്. തൊടുപുഴ - 57.8 മില്ലിമീറ്റര്‍, ഇടുക്കി - 80.60, പീരുമേട് - 85.66, ഉടുമ്പഞ്ചോല - 33, ദേവികുളം - 99.4 എന്നിങ്ങനെയാണ് മഴ പെയ്തത്. കഴിഞ്ഞ ദിവസം അതി തീവ്ര മഴ പെയ്ത തൊടുപുഴയിലും പീരുമേട്ടിലും മഴയുടെ അളവ് കുറഞ്ഞു. കഴിഞ്ഞ ദിവസം പീരുമേട്ടില്‍ 213 മില്ലിമീറ്ററും തൊടുപുഴയില്‍ 212.2 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2339.62 അടിയും മുല്ലപ്പെരിയാര്‍ ഡാമില്‍ 116.70 അടിയുമായി ഉയര്‍ന്നു.
Tags : NattuVishasham DistrictNews mazha