ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസംഗിക്കുന്നു. ദീപ
തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ കാലം ചെയ്ത ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് തിരുവല്ല പട്ടണം ഇന്ന് അന്ത്യയാത്ര നല്‍കും.
മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികവുമായി ബന്ധപ്പെട്ടു ചെന്നൈയിലായിരുന്ന ബിഷപ്പുമാര്‍ ഇന്നലെ തിരുവല്ലയിലെത്തി. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഇന്നലെ പ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തിനരികിലെത്തി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷകളുടെ സമാപന പ്രാര്‍ഥനകള്‍ ഇന്നു രാവിലെ ആരംഭിക്കും. ഒമ്പതിന് അവസാനക്രമം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കര്‍മികത്വത്തില്‍ ആരംഭിക്കും. പ്രാര്‍ഥനാമധ്യേ ദേവാലയത്തോടും മദ്ബഹായോടും വിശ്വാസിസമൂഹത്തോടും നാടിനോടും വിട ചോദിക്കുന്ന പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് മദ്ബഹായ്ക്കു സമീപം സഭയില്‍ തന്റെ മുന്‍ഗാമികള്‍ അന്ത്യവിശ്രമം കൊള്ളുന്ന കബറുകള്ക്കരികിലായി മാര്‍ യൂലിയോസിനും കബറിടം ഒരുങ്ങും. ഉച്ചയോടെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കും.
ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍
സീറോ മലബാര്‍, ലത്തീന്‍ സഭകളിലെയും സഹോദരി സഭകളിലെയും ബിഷപ്പുമാരും വൈദികരും അല്മായ നേതാക്കളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സംഘടനാ ഭാരവാഹികളും അടക്കം ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്തരിച്ച ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ എംഎല്‍എമാരായ കെ.സി. രാജഗോപാല്‍, ജോസഫ് എം. പുതുശേരി, ഫാ. ജോര്‍ജ് പനയ്ക്കാമറ്റം, എം.പി. ജോര്‍ജ് കോര്‍എപ്പിസ്കോപ്പ, എബി പോബ്സ്, ഫാ.തോമസ് തറയില്‍, പ്രഫ.ജേക്കബ് എം. ഏബ്രഹാം, വില്യംസ് മത്തായി, ജില്ലാ പഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, ബിജെപി ദേശീയ സമിതിയംഗം വിക്ടര്‍ ടി. തോമസ്, തിരുവല്ല നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
മാര്‍ യൂലിയോസിന് ദീപികയുമായി ആഴമേറിയ ബന്ധം
തിരുവല്ല: അന്തരിച്ച ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ദീപികയുമായി ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്മരിച്ചു.
ഇന്നലെ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹാര്ദവികസനമാണ് മാര്‍ യൂലിയോസ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ദീപികയിലൂടെ പ്രചാരണം നടത്താന്‍ അദ്ദേഹം താത്പര്യപ്പെട്ടിരുന്നു. പൊതുസമൂഹത്തിന്റെ വളര്‍ച്ചയും അതുവഴി സുവിശേഷവത്കരണവും എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട് അനുസ്മരിച്ചു.
പാര്‍ക്കിംഗ് ക്രമീകരണം
തിരുവല്ല: ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍. ബിഷപ്പുമാരുടെയും വിശിഷ്ടാതിഥികളുടെയും വാഹനങ്ങള്‍ കത്തീഡ്രല്‍ വൈദികമന്ദിരത്തിന് മുന്‍വശത്തും, കത്തീഡ്രല്‍ സ്ക്വയറിന് മുൻവശത്തും പാര്‍ക്ക് ചെയ്യാം. മറ്റു വാഹനങ്ങള്‍ കത്തീഡ്രല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ബസ്, മറ്റു വലിയ വാഹനങ്ങളില്‍ വരുന്നവര്‍ കത്തീഡ്രലിന് മുന്പില് ആളുകളെ ഇറക്കിയതിന് ശേഷം റവന്യു ടവറിന് സമീപമുള്ള റോഡില്‍ പാര്‍ക്ക് ചെയ്യണം. ടൂവീലറുകള്‍ കത്തീഡ്രല്‍ സ്ക്വയറിന് മുന്പില് ഉള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.