വണ്ടിത്താവളം സ്കൂൾഗ്രൗണ്ട് ഭാഗത്തെ റോഡിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്.
വണ്ടിത്താവളം: ചിറ്റൂർ പുഴപ്പാലം നവീകരണത്തിന്റെ ഭാഗമായി അന്തർസംസ്ഥാന ബസുകളും ഇതര വാഹനങ്ങളും വണ്ടിത്താവളംവഴി തിരിച്ചുവിട്ടെങ്കിലും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെ ഒന്പതുമുതൽ 11 വരെയും വൈകുന്നേരം അഞ്ചുമുതൽ എട്ടുവരെയുമാണ് ഗതാഗതതടസം രൂക്ഷമാകുന്നത്.
ആംബുലൻസ് അടക്കമുള്ളവ ഈ കുരുക്കിൽപെടുന്നതു പതിവുകാഴ്ചയായി മാറുന്നുണ്ട്. വണ്ടിത്താവളം സ്കൂൾഗ്രൗണ്ട് ഭാഗത്തെ റോഡിന്റെ ഇരുവശവും വലിയ കുളങ്ങളും സമീപത്തായി ഒരു ബ്രാഞ്ച് കനാലുമുണ്ട്. 200 മീറ്റർദൂരം ഇരുവശത്തേക്കും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ മറികടക്കുന്നത് നിരങ്ങിനീങ്ങിയാണ്. 40, 60 ടൺ ഭാരമുള്ള മെറ്റൽ കടത്തുവാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാൻ പാടില്ലെന്ന് ഗതാഗതക്രമീകരണ ആലോചനായോഗത്തിൽ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ ഈ നിബന്ധന പൂർണമായും ലംഘിച്ച് മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ വിളയോടി വഴി സഞ്ചരിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും പ്രധാന ജംഗ്ഷനുകളിൽ മുന്നറിയിപ്പ്, സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
Tags : NattuVishesham.DistricteNews