പത്തനംതിട്ട: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ജില്ലയ്ക്കു നിരവധി പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി യുഡിഎഫ് എംഎൽഎമാർ. ആറന്മുള പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വർധനയും ആറന്മുള കണ്ണാടിയുടെ പൈതൃക സംരക്ഷണത്തിനു പദ്ധതി പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ട്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയതാണ് ജില്ലയിലെ കർഷകർക്കുള്ള പ്രധാന നേട്ടം. വന്യമൃഗശല്യം നേരിടുന്ന മേഖലകളിൽ അവയെ നേരിടാൻ പദ്ധതി പ്രഖ്യാപിച്ചതും ഫണ്ട് നീക്കിവച്ചതും നേട്ടമാണ്.
പട്ടയം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ജില്ലയ്ക്കു നേട്ടമാണ്. നെല്ല് കർഷകർക്ക് സംഭരണ വില വേഗത്തിൽ ലഭ്യമാക്കാനുള്ള തീരുമാനവും ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതികൾ ഉൾപ്പെടുത്തിയതും ആ മേഖലയിൽപെട്ടവർക്ക് ആശ്വാസമായി.
റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ജില്ലയ്ക്കു കൂടി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജലസേചന വകുപ്പിന്റെ ഡാമുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം പിപിപി മോഡലാക്കുമെന്നത് മണിയാറിൽ നിലവിൽ ആസൂത്രണം ചെയ്ത പദ്ധതിക്കു സഹായകരമാണ്.
ആറന്മുളയെ ആദ്യബജറ്റിൽ തന്നെ അടയാളപ്പെടുത്തി: അബിൻ വർക്കി
പത്തനംതിട്ട: യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിൽ ആറന്മുളയ്ക്ക് നല്ല കരുതൽ ലഭിച്ചതായി അബിൻ വർക്കി എംഎൽഎ. മണ്ഡലത്തിലെ നിരവധി പദ്ധതികൾക്കാണ് ബജറ്റിൽ അനുമതി ലഭിച്ചത്.
ആറന്മുള കണ്ണാടി എസ്ക്ലൂസീവ് എക്സിബിഷൻ കം ട്രയിനിംഗ് സെന്ററിനായി രണ്ടു കോടി രൂപ ബജറ്റ് പ്രസംഗത്തിൽ പ്രധാനമായി എടുത്തുകാട്ടിയിട്ടുണ്ട്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 12 കോടി, തെക്കേമല - നാരങ്ങാനം റോഡിന് 5.75 കോടി, പ്രക്കാനം ഇൻഡോർ സ്റ്റേഡിയം രണ്ടു കോടി രൂപ, ഇരവിപേരൂർ- നല്ലൂർ - നെല്ലാട് റോഡിന് മൂന്നു കോടി രൂപ എന്നിവ ബജറ്റിൽ ഉണ്ട്.
പത്തനംതിട്ടയിൽ അന്തർദേശീയ സ്റ്റേഡിയം പൂർത്തീകരിക്കുന്നതിനും ആധുനിക നിലവാരമുള്ള ജില്ലാ ജയിൽ പൂർത്തീകരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഗ്രാന്റ് 10,000 രൂപയിൽ 15,000 രൂപയാക്കി ഉയർത്തി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ആ മേഖലയോടുള്ള കരുതലാണ് പ്രകടമാക്കുന്നത്.
ആറന്മുളയെ അടയാളപ്പെടുത്താനായുള്ള പരിശ്രമമുണ്ടാകുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണിതെന്ന് അബിൻ വർക്കി പറഞ്ഞു.
തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം സാധ്യമാകും: വർഗീസ് മാമ്മൻ
തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയം നവീകരിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ അനുമതി ലഭിച്ചതായി വർഗീസ് മാമ്മൻ എംഎൽഎ. തിരുവല്ലയിൽ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്, മല്ലപ്പള്ളി ഫയർ സ്റ്റേഷൻ അടക്കം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങളെല്ലാം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ഫണ്ട് ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വർഷങ്ങളായി പൂർത്തീകരിക്കാതെ കിടന്ന പല പദ്ധതികളും ഏറ്റെടുത്ത് പൂർത്തീകരിക്കാനാകും.
തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ്, മല്ലപ്പള്ളി - ആനിക്കാട് കോട്ടാങ്ങൽ ശുദ്ധജല പദ്ധതി എന്നിവ ഇതിലുൾപ്പെടും. പുളിക്കീഴ് പമ്പാ റിവർ ഫാക്ടറി ഇൻഡസ്ട്രിയൽ ഐടി പാർക്ക് തിരുവല്ല സബ്ട്രഷറിക്ക് പുതിയ കെട്ടിടം, മല്ലപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം എന്നിവയും ബജറ്റിലുൾപ്പെട്ടു.
തിരുവല്ല - കടപ്ര പന്നായി തേവേരി റോഡ്, കോൺകോർഡ് മുട്ടാർ പാലം, തിരുവല്ല ഇരുവള്ളിപ്രതോട് ഷട്ടർ, കടപ്ര - വീയപുരം ലിങ്ക് ഹൈവേ അവസാന ഘട്ടം, കോലറയാർ പുനരുജ്ജീവനം. വട്ടടി - തോട്ടടി റോഡ്, തിരുവല്ല - കടപ്ര - കണ്ടങ്കാളി റോഡ്, .മല്ലപ്പള്ളി ഗവർൺമെന്റ് ആശുപത്രി മാരിക്കൽ - കൊച്ചുപറന്പിൽ റോഡ്, കല്ലൂപ്പാറ ഐഎച്ച്ആർഡി കോളജ് സ്റ്റേഡിയം,
തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി ഇരമല്ലിക്കര റോഡ്, ആനിക്കാട് - തേലമൺ - പുല്ലുകുത്തി - കുളത്തൂർ വഴി റോഡ്, നെടുന്പ്രം - നീരേറ്റുപുറം വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ, കുറ്റപ്പുഴ പിഎച്ച് സെന്റർ കെട്ടിടം, നിരണം കൃഷിഭവൻ കെട്ടിടം, തോണ്ടറ ഈരടിച്ചിറ റോഡ് എന്നിവ ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
ദീർഘ വീക്ഷണത്തോടു കൂടി കേരളത്തിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ദിശാബോധമുള്ള ബജറ്റാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ചതെന്നും തിരുവല്ലയെ അദ്ദേഹം ചേർത്തുപിടിച്ചതിൽ നന്ദിയുണ്ടെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
അടൂരിൽ സ്റ്റേഡിയം, പന്തളത്ത് ബൈപാസ്: സി.വി. ശാന്തകുമാർ
അടൂർ: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ അടൂരിലെ സ്വപ്ന പദ്ധതികളെയും ഉൾപ്പെടുത്തിയതായി സി.വി. ശാന്തകുമാർ എംഎൽഎ. പന്തളം ബൈപാസ്, പന്തളം ഫയർ സ്റ്റേഷൻ, പന്തളം ചേരിക്കൽ -പൂഴിക്കാട് ബണ്ട് നിർമാണം, അടൂർ സ്റ്റേഡിയം,അടൂർ ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകളുടെ വികസനം എന്നിവ ബജറ്റിലുൾപ്പെട്ടു. കർഷകർക്ക് ഏറെ ആശ്വാസമായി പറക്കോട് അനന്തരാമപുരം മാർക്കറ്റ് നവീകരണം അടക്കം ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ട ബജറ്റ് മണ്ഡലത്തിലെ വികസനത്തിന് ആക്കം കൂട്ടുമെന്ന് എംഎൽഎ പറഞ്ഞു. അടൂർ നഗരസഭ സ്റ്റേഡിയത്തിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പന്തളം ഫയർസ്റ്റേഷൻ 70 ലക്ഷം,പന്തളം തെക്കേക്കര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഒരു കോടി, വടക്കടത്തുകാവ് ജിവിഎച്ച്എസ്എസ് കെട്ടിട നിർമാണത്തിന് ഒരു കോടി, അടൂർ ഫയർ സ്റ്റേഷൻ രണ്ടാംഘട്ടത്തിന് ഒരു കോടി, പന്തളം അമിനിറ്റി സെന്റർ ഒരു കോടി, അനന്തരാമപുരം മാർക്കറ്റ് നവീകരണം 80 ലക്ഷം, പൂഴിക്കാട് യുപിഎസ് കെട്ടിടം ഒരു കോടി, അടൂർ ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകൾക്ക് ഒരു കോടി വീതം, അടൂർ കെഎസ്ആർടിസി അമിനിറ്റി സെന്റർ ഒരു കോടി,
പന്തളം സബ് രജിസ്റ്റാർ ഓഫീസ് ഒരു കോടി,കല്ലട ഇറിഗേഷൻ കനാൽ നവീകരണം ഒരുകോടി, പന്തളം ബൈപാസ് ഒരു കോടി, അടൂർ - പരുത്തിപ്പാറ റോഡിന് ഒരു കോടി, കൊടുമൺ - അങ്ങാടിക്കൽ റോഡ് ഒരുകോടി, കടമ്പനാട് - ഏനാത്ത് റോഡ്, പന്തളം - ചേരിക്കൽ - പൂഴിക്കാട് ബണ്ട് നിർമാണം ഒരുകോടി, പട്ടംതറ-ഒറ്റത്തേക്ക് റോഡ് ഒരുകോടി, അടൂർ - തുമ്പമൺ റോഡ് ഒരുകോടി എന്നിങ്ങനെ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
റാന്നിയിൽ വ്യവസായ പാർക്കിന് അഞ്ച് കോടി: പഴകുളം മധു
റാന്നി: റാന്നിയുടെ വികസന കുതിപ്പിന് സഹായമാകുന്ന വ്യവസായ പാർക്കിന് ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ വകകൊള്ളിച്ചതായും പഴകുളം മധു എംഎൽഎ. കന്നി ബജറ്റിൽ തന്നെ പുതിയ വ്യവസായ പാർക്ക്, നാടിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സ്വപ്ന പദ്ധതിയായിരിക്കുമെന്ന് പഴകുളം മധുപറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ 100 കോടി ധനസഹായം കൂടി നേടി എടുക്കാൻ സാധിച്ചാൽ ഈ വ്യവസായ പാർക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറും. നേരിട്ടും അല്ലാതെയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതിലൂടെ റാന്നിയിലെയും സമീപ പ്രദേശങ്ങളിലെയും കേരളത്തിനാകെയും ഉണ്ടാകാൻ പോകുന്നത്. റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനും പഴകുളം മധു നന്ദി രേഖപ്പെടുത്തി.
റബറിന് താങ്ങുവില 250 ആക്കി വർധിപ്പിച്ചത് റാന്നിയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.റാന്നി,ആറന്മുള മണ്ഡലങ്ങളിലെ പള്ളിയോട സംഘങ്ങൾക്ക് ഗ്രാന്റ് വർധിപ്പിച്ചതും തങ്ങളുടെ കൂട്ടായ ശ്രമഫലമാണ്.
റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനും ലൈബ്രറി ആൻഡ് റീഡിംഗ്
റൂമിനും രണ്ട് കോടി രൂപ, വടശേരിക്കരയിൽ പിൽഗ്രിം സെന്ററിന് രണ്ട് കോടി, വടശേരിക്കര ബസ് സ്റ്റാൻഡിന് ഒരു കോടി രൂപ, തപോവൻ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ, റാന്നി ടൂറിസം സർക്യൂട്ട് രണ്ട് കോടി രൂപ, അയിരൂരിൽ നഴ്സിംഗ് കോളജ് വികസനം, പള്ളിയോട കടവുകൾ, റോഡുകൾ എന്നിവയുടെ വികസനം അടക്കം 150 കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിനു ലഭിക്കുമെന്ന് പഴകുളം മധു പറഞ്ഞു.
ബജറ്റ് നിരാശാജനകമെന്ന് കെ.യു. ജനീഷ് കുമാർ
കോന്നി: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ. കഴിഞ്ഞ 10 വർഷമായി ബജറ്റ് അവതരിപ്പിക്കുമ്പോൾ ജില്ലയ്ക്ക് ലഭിച്ചിരുന്ന വമ്പൻ പദ്ധതികൾ ഒന്നും തന്നെ ഇക്കുറിയില്ല. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, കുടിവെള്ളം പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നുപോലും പത്തനംതിട്ട ജില്ലയ്ക്കില്ല. സംസ്ഥാന മന്ത്രിസഭ രൂപീകരിച്ചപ്പോൾ ജില്ലയ്ക്ക് മന്ത്രിമാരെ ലഭിക്കാതിരുന്നത് പോലെ ഒരു പുതിയ പ്രധാന പദ്ധതികളിലും ജില്ല അവഗണിക്കപ്പെട്ടു.
കിഫ്ബി പ്രവൃത്തികളായ കോന്നി മെഡിക്കൽ കോളജ്, ജില്ലാ സ്റ്റേഡിയം, സംസ്ഥാനപാത, ബൈപാസുകൾ, പത്തനംതിട്ട ഫ്ലൈ ഓവർ, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പാലം, പ്ലാപ്പള്ളി - അച്ചൻകോവിൽ മലയോര ഹൈവേ , അടൂർ ഇരട്ടപ്പാലം തുടങ്ങിയവയെക്കുറിച്ച് ബജറ്റിൽ ഒന്നും പറയുന്നില്ല.
യുഡിഎഫിന് നാല് എംഎൽഎമാർ ഉണ്ടായിട്ടും പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനിക്കാവുന്ന ഒരു പദ്ധതിയും നേടിയെടുക്കാൻ ആയില്ല. മുൻ സർക്കാർ ബജറ്റിൽ ടോക്കൺ പ്രൊവിഷൻ വച്ച് പ്രഖ്യാപിച്ച വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, കോന്നി മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്കായി തുക നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അനുവദിച്ചില്ല. വള്ളിക്കോട് ഷോപ്പിംഗ് കോംപ്ലക്സിന്റെ എസ്റ്റിമേറ്റ്, പ്ലാൻ, ഡിസൈൻ എന്നിവയെല്ലാം പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കി സമർപ്പിച്ചിരുന്നു. പുതിയ മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചെങ്കിലും കോന്നി മെഡിക്കൽ കോളജിന്റെ പേരു പോലും ബജറ്റിലുണ്ടായില്ല.
ചിറ്റാർ ജില്ലാ സ്പെഷാലിറ്റി ആശുപത്രിയുടെ തുടർ വികസനത്തിനായി പദ്ധതി സമർപ്പിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. മുൻ ബജറ്റിൽ പരാമർശിച്ച കുമ്മണ്ണൂർ ആന പുനരധിവാസ കേന്ദ്രത്തിന് തുടർനടപടിയും ആവശ്യപ്പെട്ടിരുന്നതാണ്. മണ്ഡലത്തിന്റെ വന അതിർത്തികളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ജനീഷ് കുമാർ കുറ്റപ്പെടുത്തി.