മലപ്പുറം: ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാസേനക്കൊപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമില്ല. പല സ്റ്റേഷനുകളിലും പൂര്‍ണമായ യൂണിഫോമിന് പകരം തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള റിഫ്ലെക്ടീവ് ജാക്കറ്റുകളും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് അഗ്നിരക്ഷാ വകുപ്പ് നല്‍കിയിട്ടുള്ളത്.
ദുരന്തമുഖത്തെത്തുന്നത് സ്വയം പണംമുടക്കി
പലയിടങ്ങളിലും പാസിംഗ് ഔട്ട് പരേഡിനും ദുരന്തമുഖത്തെ തിരിച്ചറിയലിനുമായി വോളണ്ടിയര്‍മാര്‍ പലപ്പോഴും സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയാണ് യൂണിഫോം തയ്പ്പിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും സിവില്‍ ഡിഫന്‍സിനായി അനുവദിക്കുന്ന പ്രത്യേക ഫണ്ടിന്റെ പരിമിതിയുമാണ് കാരണമായി പറയുന്നത്.
സ്വന്തമായി മറ്റു ജോലികള്‍ ചെയ്യുന്നവരാണ് ഇതിലെ അംഗങ്ങളെല്ലാം. പ്രളയമോ ഉരുള്‍പൊട്ടലോ പോലുള്ള വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.
പരിശീലനത്തിൽ മികച്ചവർ
സ്റ്റേഷന്തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് എന്നിവയില്‍ മികച്ച പരിശീലനം ലഭിച്ചവരാണ് വോളണ്ടിയര്‍മാര്‍. പലപ്പോഴും ദുരന്തമുഖങ്ങളില്‍ ജീവന് പണയംവച്ച് ഇറങ്ങുമ്പോള്‍ ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണിവര്‍.
ബ്രഹ്മപുരം തീപിടുത്തം, കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ പ്രളയങ്ങള്‍, മലയോര മേഖലകളിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവടങ്ങളിലെല്ലാം ഈ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.
യാത്രാക്കൂലിയോ ബത്തയോ ഇല്ല
എന്നാല്‍ സിവില്‍ ഡിഫന്‍സ് എന്നത് തികച്ചും സന്നദ്ധ സേവനമാണ്. ഇവര്‍ക്ക് യാതൊരുവിധ പ്രതിമാസ ശമ്പളമോ ദിവസബത്തയോ യാത്രക്കൂലിയോ ലഭിക്കുന്നില്ല. സംസ്ഥാനത്ത് 124 ഫയര്‍ സ്റ്റേഷനുകളിലായി 6200ലധികം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുണ്ട്.
മലപ്പുറം, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍ തുടങ്ങിയ ഫയര്സ്റ്റേഷനുകളിലായി 50 അംഗങ്ങള്‍ വീതമുള്ള ടീമുകളാണുള്ളത്. മലപ്പുറം ജില്ലയില്‍ 500ലധികം സജീവ വോളണ്ടിയര്‍മാരുണ്ട്.
സാമ്പത്തികമായ ആനുകൂല്യങ്ങള്‍ ഇല്ലെങ്കിലും തങ്ങളെ തിരിച്ചറിയാനുള്ള യൂണിഫോമും കൃത്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ നല്‍കണമെന്നതാണ് വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം.
Tags : Local News Nattuvishesham Malappuram