മലപ്പുറം: തിരൂർ നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും സീബ്രാലൈൻ മാർക്കിംഗുകളും ട്രാഫിക് ബോർഡുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പരിശോധിച്ച് അനിവാര്യമായ നവീകരണവും പുനഃസ്ഥാപനവും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. നഗരത്തിൽ സീബ്രാ ലൈനുകൾ അവഗണിച്ചുള്ള ഡ്രൈവിംഗ് വർധിക്കുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുമരാമത്ത് (നിരത്തുകൾ) എക്സിക്യുട്ടീവ് എൻജിനിയർ, തിരൂർ നഗരസഭാ സെക്രട്ടറി, മലപ്പുറം ആർടിഒ, തിരൂർ ഡിവൈഎസ്പി എന്നിവർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സീബ്രാലൈൻ മാർക്കിംഗുകൾ വ്യക്തമല്ലെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. സീബ്രാലൈൻ അവഗണിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു.
ട്രാഫിക് നിയന്ത്രണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും നശിച്ച നിലയിലാണ്. ഇത് കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം നിലവിലുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കി സുരക്ഷിത കാൽനടയാത്രക്കുള്ള സാഹചര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
Tags : Local News Nattuvishesham Malappuram