എലികൾ മാളങ്ങളുണ്ടാക്കി താമസിക്കുന്ന ജലാശയങ്ങളുടെ ഓരങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവ എലിപ്പനി പരത്താൻ പര്യാപ്തമാണ്. വേണ്ടത്ര മുൻകരുതലുകളില്ലാതെ ഇവിടങ്ങളിൽ ഇറങ്ങുകയോ ജോലി ചെയ്യുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെ എലിപ്പനിയുടെ രോഗാണു മനുഷ്യശരീരത്തിലെത്തുന്നു. കൈകാലുകളിലുണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെയും കണ്ണ്, മൂക്ക്, വായ എന്നീ അവയവങ്ങൾ വഴിയും രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണുബാധയുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്പോൾ കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും രോഗബാധയുണ്ടാകാം. മഴക്കാലങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളും രോഗം പരത്തുന്നവയാണ്. ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. പാടത്തും പറന്പിലും പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന ഇത്തരം രോഗങ്ങളാണ് ജന്തുജന്യരോഗങ്ങൾ.
രോഗവാഹകർ - ലെഫ്റ്റോ സ്പൈറ ജനുസിൽപ്പെട്ട അണുജീവികൾ മനുഷ്യരിലുണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ഇംഗ്ലീഷിൽ വീൽസ് രോഗം തുടങ്ങി നിരവധി പേരുകളിലും എലിപ്പനി അറിയപ്പെടുന്നു. ജന്തുജന്യരോഗങ്ങളിൽ മനുഷ്യരിലേക്കു പകരാൻ കൂടുതൽ സാധ്യതയുള്ള ഒന്നാണ് എലിപ്പനി. 1999 ൽ ഒഡീഷയിൽ അതിവർഷത്തെ തുടർന്നുണ്ടായ എലിപ്പനി നിരവധി ജീവനുകളപഹരിച്ചു. 2000 ൽ ഗുജറാത്ത്, കേരളം,
മഹാരാഷ്്ട്ര, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും എലിപ്പനിയുണ്ടായി. ചൂടുള്ളതും അന്തരീക്ഷ ജലസാന്ദ്രത കൂടുതലുള്ളതുമായ മധ്യരേഖാപ്രദേശങ്ങളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ലെപ്റ്റോ സ്പൈറകളിൽ ലെപ്റ്റോ സ്പൈറ ഇന്ററോഗൻസ് ആണ് രോഗകാരണം. ലോകമെന്പാടുമായി ഇതിൽപ്പെട്ട 23 സീറോഗ്രൂപ്പുകളുണ്ട്. അതു കൊണ്ടുതന്നെ ഈ രോഗത്തിനെതിരായ കുത്തിവയ്പ് സീറോഗ്രൂപ്പുകളെ അനുസരിച്ചു വേണം നടത്താൻ. എലി, നായ, പന്നി, കന്നുകാലികൾ, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ് രോഗവാഹകർ.
രോഗപ്പകർച്ചയും പ്രത്യാഘാതങ്ങളും
രോഗാണുവാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ് റ്റോസ്പൈറ കുടിയിരിക്കുന്നത്. രോഗം ബാധിച്ച ജീവികൾ ആയുഷ്ക്കാലമത്രയും രോഗാണുവാഹകരായിരിക്കും. എന്നാൽ, അവർ രോഗലക്ഷണങ്ങൾ കാണിക്കുകയുമില്ല. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം വീഴുന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്റ്റോസ്പൈറ അനേകനാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കുമുള്ള സാഹചര്യങ്ങളിൽ ഇവ നശിപ്പിക്കപ്പെടും.
ഇൻകുബേഷൻ പീരീഡ്
ഏത് പകർച്ചവ്യാധിയെപ്പറ്റി പറയുന്പോഴും സാധാരണ ഉപയോഗിക്കുന്ന ഒരു പദമാണ് ഇൻകുബേഷൻ പീരീഡ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച്, രോഗലക്ഷണങ്ങൾ കാണിക്കുന്നതു വരെയുള്ള സമയദൈർഘ്യത്തിനാണ് ഇൻകുബേഷൻ പീരീഡ് എന്നു പറയുന്നത്. ഓരോ രോഗത്തിനും ഇതു വ്യത്യസ്തമായിരിക്കും. എലിപ്പനിയെ സംബന്ധിച്ച് ഇതു സാധാരണയായി പത്തു ദിവസമാണ്. ഇത് നാലു മുതൽ ഇരുപത് ദിവസം വരെയാകാം.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്.
ഫോൺ - 9447305004