ഉസ്കൂൾ തൊറക്കായീ...
Thursday, May 29, 2025 12:10 PM IST
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ കൊണ്ടുനടന്ന ആ ബാഗിനും പിന്നെ രണ്ടുമാസം അവധിയാണ്. പിന്നെ ആ ബാഗ് തപ്പിയെടുക്കുക മേയ് അവസാനമാണ്. ജൂൺ രണ്ടിന് സ്കൂൾ തുറക്കില്ലേ..
പുതിയ ബാഗൊന്നും വാങ്ങാൻ നിവൃത്തിയില്ല. കഴിഞ്ഞവർഷത്തെ ബാഗ് തന്നെ കുറച്ച് മേക്കപ്പ് ഇട്ട് സുന്ദരിയാക്കി ഈ വർഷവും കൊണ്ടുപോകും. ചെളി പിടിച്ചിട്ടുണ്ടെങ്കിൽ ബാഗ് ഒന്ന് നന്നായി കഴുകും. അടുപ്പിലെ കലത്തിൽ വച്ച തിളച്ച വെള്ളത്തിലേക്ക് തുണിസഞ്ചിയിടും.
കുറച്ച് സോപ്പുപൊടിയും കാരവും കൂടെ ചേർക്കും. കുറച്ചു കഴിയുമ്പോൾ ചെളിയൊക്കെ പോയി ബാഗ് പുതുപുത്തൻ പോലെ ആയിട്ടുണ്ടാകും. വെയിലത്തിട്ട് ഉണക്കി എടുത്താൽ പുതിയ ബാഗല്ലെന്ന് ആരും പറയില്ല.
(പക്ഷേ പുതിയ ബാഗും കൊണ്ട് ക്ലാസിൽ ചില കൂട്ടുകാർ വരുമ്പോൾ കൊതി തോന്നാറുണ്ട്. രണ്ട് സൈഡിലും വള്ളിയുള്ള ബാഗ് തോളിൽ ഇട്ട് വന്നിരുന്ന ഒരു കാശുകാരൻ പയ്യനെ മറക്കാനാവില്ല)
അങ്ങനെ ബാഗ് തേച്ചു മിനുക്കി കുട്ടപ്പനാക്കി കഴിഞ്ഞാൽ അടുത്ത പരിപാടി പുസ്തകം തപ്പലാണ്. അതും പഴയ സാധനം തന്നെ. തൊട്ടപ്പുറത്തെ വീട്ടിലെയോ അല്ലെങ്കിൽ പരിചയക്കാരുടെയോ കൈയിൽനിന്ന് പോയവർഷത്തെ പാഠപുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ടാകും.
പുതിയത് വാങ്ങാൻ നിവൃത്തിയില്ലാത്തതുകൊണ്ട് പഴയ പുസ്തകങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ശീലം അന്നുണ്ടായിരുന്നു. സ്കൂൾ അടക്കുമ്പോൾ തന്നെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് മേടിച്ചു വച്ചിട്ടുണ്ടാകും.
അടുത്ത ക്ലാസിലേക്ക് ജയിക്കും എന്ന് ഉറപ്പുള്ള പഠിപ്പിസ്റ്റുകൾ ഒരു മടിയും കൂടാതെ പുസ്തകം ചെറിയ അനിയന്മാർക്കും അനിയത്തിമാർക്കും കൊടുത്തിരുന്ന കാലം ആയിരുന്നു. കിട്ടുന്ന പഴയ പുസ്തകങ്ങളിൽ ചിലത് പുതുപുത്തൻ പോലെ ഉണ്ടാകും.
ചിലതാകട്ടെ പഴന്തുണിക്കെട്ടിനെ ഓർമിപ്പിക്കും. പഴയ പുസ്തകം കിട്ടിയാൽ ആദ്യത്തെ പണി അതിലെ.. പേര് മാച്ചു കളയാനോ വെട്ടി കളയാനോ കുത്തിയിരിക്കുക എന്നതായിരുന്നു. പിന്നെ പുസ്തകം പൊതിയൽ.
ബ്രൗൺ പേപ്പർ പലപ്പോഴും സ്വപ്നം മാത്രമായിരുന്നു. പോയവർ വർഷത്തെ കലണ്ടർ ഉണ്ടാകും. ഒരു വലിയ പേജ് കൊണ്ട് രണ്ട് പുസ്തകം പൊതിയാം. അല്ലെങ്കിൽ പഴയ മോഡേൺ ബ്രെഡിന്റെ മിനുസമുള്ള കടലാസ് ഉണ്ടാകും.
അതുകൊണ്ട് പൊതിഞ്ഞാൽ ലുക്ക് ഒന്ന് വേറെയായിരുന്നു. പുസ്തക സഞ്ചി ഇല്ലാത്തവർ ഒരു ബാൻഡ് കൊണ്ട് പുസ്തകങ്ങൾ ഒരുമിച്ച് കെട്ടി മുറുക്കി കൈയിൽ പിടിച്ചാണ് പോകാറുള്ളത്. മഴയുണ്ടെങ്കിൽ ഒരു കവറിനുള്ളിൽ ആയിരിക്കും പുസ്തകം.
ബാൻഡുകൾ പല ടൈപ്പ് ഉണ്ട്. വിലകൂടിയതും കുറഞ്ഞതും. കേടുവന്ന സൈക്കിൾ ട്യൂബ് കൊണ്ട് ഉണ്ടാക്കുന്ന കറുത്ത നിറത്തിലുള്ള ബാൻഡ് മിക്കവരുടെ കൈയിലും ഉണ്ടായിരുന്നു. നിറമുള്ള ഇലാസ്റ്റിക് ടൈപ്പ് ബാൻഡ് അപൂർവമായിരുന്നു .
അല്പം കാശുള്ളവർ അത്തരം ബാൻഡ് ഇട്ടു കൊണ്ടുവരുമായിരുന്നു. (അതു കണ്ടു കൊതിവിട്ട് ദീർഘവിശ്വാസത്തോടെ നോക്കിയിരുന്നിട്ടുണ്ട്). പേനയും പെൻസിലും ഒക്കെ ബാഗിനുള്ളിൽ തന്നെ ഇട്ടാണ് അന്ന് സ്കൂളിൽ പോകുന്നത്.
അതായത് പെൻസിൽ ബോക്സ് പെൻസിൽ പൗച് എന്നിവയൊന്നും ഉണ്ടായിരുന്നില്ല. വലിയ കാസുകളിൽ ഇൻസ്ട്രുമെന്റ് ബോക്സ് പോലും അന്ന് കാശുള്ള കുട്ടികളുടെ കൈയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പരീക്ഷയ്ക്ക് ഇൻസ്ട്രുമെന്റ് ബോക്സുമായി വരുന്ന കുട്ടികളിൽ നിന്ന് കോമ്പസും മറ്റും വാങ്ങി ആദ്യം തന്നെ അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതിയും ചിത്രങ്ങൾ വരച്ചും പാവപ്പെട്ട കുട്ടികൾ തങ്ങളുടെ ഇല്ലായ്മയെ മറികടക്കുമായിരുന്നു. അങ്ങനെ കടം വാങ്ങി വരച്ച ഉത്തരങ്ങൾക്ക് നല്ല മാർക്ക് കിട്ടി നല്ല നിലയിൽ എത്തിയവർ കുറച്ചൊന്നുമല്ല ഉണ്ടായിരുന്നത്...
മഴ ശരിക്കും ഒരു വില്ലൻ ആയിരുന്നു സ്കൂൾ തുറക്കുമ്പോൾ. അടിമുടി നനയ്ക്കും. പുതിയ കുട എന്നത് നേരത്തെ പറഞ്ഞ പോലെ സ്വപ്നം മാത്രമായിരുന്നു പലപ്പോഴും. കീറിത്തുടങ്ങിയ കുട, കമ്പിയിൽ നിന്ന് നിന്ന് തുണി മാറിപ്പോയ കുട, കാറ്റടിച്ചാൽ മുകളിലേക്ക് നോക്കുന്ന കുട...
അതൊക്കെയായിരുന്നു മിക്ക കുട്ടികളുടെയും കൈയിൽ. ഇന്നത്തെ പോലെ ത്രീഫോൾഡും ഫോർ ഫോൾഡും ഒന്നുമല്ല. മടക്കാൻ പറ്റാത്ത കുട. ഗൾഫിൽ നിന്നും മറ്റും ആരെങ്കിലും കൊണ്ട് കൊടുത്ത ഞെക്കിയാൽ നിവരുന്ന കുട പൂരം കുടമാറ്റം പോലെ അദ്ഭുതം ആയിരുന്നു.
അത് മടക്കി ചുരുക്കുന്നത് കാണുമ്പോൾ അദ്ഭുതം കൂടും... കുട മാറി പോകാതിരിക്കാൻ അവനവന്റെ കുടയിൽ പേര് എഴുതിയും പേര് തുന്നിയും കൊണ്ടുവരാറുണ്ട്. സ്കൂളിലേക്ക് പുറപ്പെടാൻ നേരം കിറുകൃത്യമായി മഴയെത്തും.
ഇന്നത്തെ പോലെ ഓട്ടോയും സ്കൂൾ ബസും ഒന്നും ഇല്ലാതിരുന്ന നടത്തത്തിന്റെ കാലം. നാട്ടിട വഴിയിലൂടെ ഒലിച്ചത്തുന്ന ചെമ്മണ്ണു കലർന്ന മഴവെള്ളം ചവിട്ടി തെറിപ്പിച്ച് കൂട്ടുകാർക്കൊപ്പം സ്കൂളിലേക്കുള്ള യാത്ര.
പിന്നാലെ നടന്നുവരുന്ന ടീച്ചർമാർ ചീത്ത പറയും ചളി വെള്ളം തെറിപ്പിക്കുന്നതിന്. ക്ലാസിലെത്തിയാൽ ഷർട്ടിന്റെ തുമ്പ് പിഴിഞ്ഞ് വെള്ളം കളയും. പിന്നെ തല ഒന്ന് തോർത്തും. കുളി കഴിഞ്ഞെത്തിയ പോലെ ക്ലാസിൽ ഇരിക്കും.
ക്ലാസിലെ ചുമരിനോട് ചേർത്ത് മഴ നനഞ്ഞ കുടകൾ നിരനിരയായി ഉണ്ടാകും. അതിൽ നിന്നും ഒലിച്ചെറങ്ങുന്ന മഴവെള്ളം ക്ലാസ് മുറിക്കാകെ തണുപ്പ് പകരും. ഇഷ്ടിക പാകിയ നിലം തണുപ്പ് പിടിക്കും. പുറത്തും അകത്തും മഴയുടെ തണുപ്പ്...നല്ല ഉറക്കം വരും..
അപ്പോഴേക്കും പാചകപ്പുരയിൽ നിന്ന് ഉപ്പുമാവിന്റെ മണം വരും. ഇന്നത്തെ പോലെ ചോറും സാമ്പാറും കറികളും ഒന്നുമായിരുന്നില്ല പണ്ട് സ്കൂളിലെ ഉച്ചഭക്ഷണം. ഗോതമ്പ് ഉപ്പുമാവ്. അത് വേവിച്ചു തരും. അല്പം എണ്ണയും ഉപ്പും ഉണ്ടാകും.
അത്രയേ ഉണ്ടാകുള്ളൂ ആ പാവം ഉപ്പുമാവിൽ. എന്നാലും അതിന്റെ ടേസ്റ്റ് ഒന്ന് വേറെയായിരുന്നു. അത് കിട്ടാൻ വേണ്ടി മാത്രം സ്കൂളിൽ വന്നവരുണ്ട്. ഉച്ചയ്ക്കു ബെല്ലടിച്ച ഉടനെ പാത്രവും ആയി സ്കൂൾ വരാന്തയിൽ നിരനിരയായിരിക്കും.
ടീച്ചർമാരും വലിയ കുട്ടികളും ചേർന്ന് വിളമ്പും. കുറച്ചുകൂടി ഇടടീ എന്ന് വിളന്പലിന് നിൽക്കുന്ന കുട്ടികളോട് കൽപ്പിക്കാറുണ്ട്, അവൾ അനുസരിച്ചില്ലെങ്കിലും കൽപ്പന തുടരും.. ഉച്ചയൂണ് കഴിഞ്ഞാൽ പിന്നെമഴ തിമിർത്തു പെയ്യുന്നത് നോക്കി ക്ലാസിൽ ഇരിക്കും.
പിന്നെ സ്കൂൾ വിടാനുള്ള കാത്തിരിപ്പാണ്. ജനഗണമനയും കൂട്ടബല്ലും കഴിഞ്ഞാൽ സഞ്ചിയും കുടയുമെടുത്ത് ഒറ്റപ്പാച്ചിലാണ്. അപ്പോഴും ചെളി തെറിപ്പിക്കൽ മുടങ്ങാതെ നടത്തും. തിരികെ വീട്ടിലെത്തുമ്പോൾ വിഭവസമൃദ്ധമായ നാലുമണി പലഹാരങ്ങളോ ബൂസ്റ്റോ ഒന്നും ഉണ്ടാവില്ല.
കാപ്പി ഒരു ഗ്ലാസ് ഉണ്ടാകും. രണ്ടു ബിസ്ക്കറ്റോ മിക്സ്ചറോ കിട്ടിയാൽ ഭാഗ്യം. നനഞ്ഞ ഉടുപ്പ് പിഴിഞ്ഞിട്ട് ഉണക്കാനിടും. ചെളി ആയിട്ടില്ലെങ്കിൽ തിരുമ്പൽ ഒരു ദിവസം കഴിഞ്ഞ് ചെയ്യും. പിന്നെ ഹോംവർക്ക്, എന്തെങ്കിലും ഒക്കെ പഠിച്ചുവെന്ന് കാണിക്കൽ.. ഒടുവിൽ അത്താഴം കഴിക്കൽ.
പിറ്റേന്ന് വീണ്ടും ആവർത്തനങ്ങൾ. ഇപ്പോഴും ചില നാട്ടിൻപുറങ്ങളിലെങ്കിലും ഇത്തരം കാഴ്ചകൾ ഉണ്ട്. അപൂർവമായി മാത്രം. വക്കുപൊട്ടിയ സ്ലേറ്റും കുറ്റി പെൻസിൽ കൈയിൽ പിടിച്ച്, ലൂസ് ആയതുകൊണ്ട് അഴിഞ്ഞുപോകുന്ന നിക്കർ മുകളിലേക്ക് വലിച്ചു കയറ്റി, ഇടവഴിക്കപ്പുറത്തെ കാഴ്ചകൾ...
സ്കൂളിലേക്ക് നടന്നുപോയിരുന്ന ചെറു ബാല്യക്കാർ ഇന്നത്തെ പുതിയ കുട്ടികൾക്ക് അദ്ഭുതമായല്ല, ഒരു കെട്ടുകഥയായേ തോന്നു. അന്ന് പല കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ഉസ്കൂളാണ്. ഉസ്കൂളിൽ പോണില്ലേ, ഉസ്കൂളിൽ ചേർത്തോ, ഉസ്കൂളിൽ സമരാ എന്നൊക്കെ അന്ന് മടിയില്ലാതെ പറഞ്ഞ കാര്യങ്ങൾ.
ഇന്നത്തെ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന അക്കാലത്ത് ആ പരിമിതികൾ, ആ ഇല്ലായ്മകൾ ആസ്വദിച്ചിരുന്നോ അന്ന്അത് അത്ര സുഖമുള്ള കാര്യങ്ങൾ ആയിരുന്നില്ല. കാലം കുറെ മുന്നോട്ടു ഓടിയപ്പോഴാണ് റിവൻഡ് ചെയ്തപ്പോൾ അതൊക്കെ രസമുള്ള നല്ല ഓർമകൾ ആയി തോന്നാൻ തുടങ്ങിയത്.
എന്തായാലും ഉസ്കൂൾ തൊറക്കായീ... എല്ലാം സൂപ്പറാവട്ടെ...